പി ജയരാജന്‍റെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി; നടപടി പോസ്റ്റ് ഓഫിസ് ഉപരോധിച്ച കേസില്‍
പെട്രോളിയം വില വർദ്ധനവിനെതിരെ 1991 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൂത്തുപറമ്പ് പോസ് ഓഫീസ് ഉപരോധിച്ചതിനാണ് കേസെടുത്തത്.
കൊച്ചി: പോസ്റ്റ് ഓഫിസ് ഉപരോധിച്ച കേസിൽ സിപിഐ എം നേതാവായ പി ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജയരാജനെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലന്നും തെളിവില്ലെന്നും ജസ്റ്റിസ് എൻ അനിൽകുമാർ വൃക്തമാക്കി. ശിക്ഷാവിധി ഒരു വർഷമായി കുറച്ചു. ശിക്ഷാവിധി ചോദ്യം ചെയ്തുള്ള ജയരാജന്റെ റിവിഷൻ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് എൻ അനിൽ കുമാറിന്റെ വിധി. പ്രതിയെ ശിക്ഷിക്കാൻ ഉതകുന്ന തെളിവുകൾ ഇല്ലെന്ന് കോടതി വിലയിരുത്തി.
പെട്രോളിയം വില വർദ്ധനവിനെതിരെ 1991 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൂത്തുപറമ്പ് പോസ് ഓഫീസ് ഉപരോധിച്ചതിനാണ് ജനരാജനെ പ്രതിയാക്കി കേസെടുത്തത്. വിവിധ വകുപ്പുകൾ പ്രകാരം രണ്ടര വർഷം തടവും പതിനഞ്ചായിരം രൂപാ പിഴയും ആയിരുന്നു ശിക്ഷ. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്നായിരുന്നു വിധി. പിന്നീട് സെഷന്‍സ് കോടതി ശിക്ഷ ഒരേ കാലയളവിൽ മതിയെന്ന് വ്യക്തമാക്കി. ഈ കേസിലെ ശിക്ഷയാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്.