സർക്കാറിനെ ഉദ്യോഗസ്ഥർ ബന്ദി ആക്കിയിരിക്കുകയാണെങ്കിൽ പിന്നെ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കൊച്ചി: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മന്ത്രിമാര്‍ക്ക് താൽപര്യം വിദേശ യാത്രയിലാണ് താൽപര്യമെന്ന് കോടതി വിമര്‍ശിച്ചു. സർക്കാറിനെ ഉദ്യോഗസ്ഥർ ബന്ദി ആക്കിയിരിക്കുകയാണെങ്കിൽ പിന്നെ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
സര്‍ക്കാരിനെതിരായ കോടതി അലക്ഷ്യ കേസ് പരിഗണിക്കവെയാണ് സര്‍ക്കാരിനെതിരായ കോടതി വിമര്‍ശനം. നാളികേര വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ ആണ് സര്‍ക്കാരിന് വിമർശനം. നാളികേര വികസന കോര്‍പറേഷനിലെ ജീവനക്കാരുടെ ശമ്പളകുടിശികയും മറ്റ് ആനുകൂല്യങ്ങളും മൂന്നു മാസത്തിനകം കൊടുത്ത് തീര്‍ക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇതിനുള്ള നടപടികളുണ്ടായില്ല.
സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ കോടതി ഉത്തരവുകള്‍ ഇറക്കുന്നതില്‍ അര്‍ഥമില്ല. സര്‍ക്കാരിന്‍റെ നടപടികള്‍ മനുഷ്യത്വമില്ലാത്തതാണ്. സര്‍ക്കാര്‍ ബ്യൂറോക്രസിയുടെ തടവിലാണെങ്കില്‍ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കൃഷി വകുപ്പ് സെക്രട്ടറി അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു
