ഇമാമിനെതിരായ പീഡനക്കേസ്: പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ തുടരണമെന്ന് ഹൈക്കോടതി
പെൺകുട്ടി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കുടുംബത്തിനൊപ്പം പോകണമെന്ന് അറിയിച്ചെങ്കിലും
ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
കൊച്ചി: ഇമാം പ്രതിയായ ബലാത്സംഗ കേസിൽ ഇരയായ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ തന്നെ തുടരണമെന്ന് ഹൈക്കോടതി നിർദേശം. നാളെ നടക്കുന്ന പരീക്ഷ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് തന്നെ പോയി എഴുതി വരണമെന്നും കോടതി നിർദേശിച്ചു.
അതേസമയം കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി. പെൺകുട്ടി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കുടുംബത്തിനൊപ്പം പോകണമെന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഇമാമിനെതിരെ പൊലീസിൽ പരാതിപ്പെടാൻ പെൺകുടിയുടെ കുടുംബം ആദ്യം തയ്യാറായിരുന്നില്ല. കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാനും കുടുംബം സമ്മതിച്ചിരുന്നില്ല. ഇതോടെയായിരുന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
കേസിൽ ഇമാം ഷഫീഖ് അൽ ഖാസിമി ഒളിവിലാണ്. എന്തുകൊണ്ടാണ് പൊലീസ് ഇമാമിനെ അറസ്റ്റ് ചെയ്യാത്തതെന്ന് ഹൈക്കോടതി നേരെത്തെ ചോദിച്ചിരുന്നു. ഇമാമിനെ ഒളിവിൽ കഴിയാൻ സഹായിച്ച സഹോദരങ്ങളടക്കമുള്ളവരെ പിടികൂടാനായെങ്കിലും ഇമാമിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു കോടതിയുടെ ചോദ്യം.