വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈവശപ്പെടുത്തിയ വീടിനുള്ളിൽ അകപ്പെട്ടുപോയ വളർത്തുപൂച്ചയെ ഉടമയ്ക്ക് തിരികെ നൽകാൻ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. 

കൊച്ചി: വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ബാങ്ക് കൈവശപ്പെടുത്തിയ വീടിനുള്ളിൽ അകപ്പെട്ടുപോയ വളർത്തുപൂച്ചയെ ഉടമയ്ക്ക് തിരികെ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകി കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വായ്പ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ബാങ്ക് കൈവശപ്പെടുത്തിയ വീടിനുള്ളിൽ തന്‍റെ വളർത്തുപൂച്ച കുടുങ്ങിപ്പോയതായി കാണിച്ച് ഹർജിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.

സ്വന്തം വീടിന്മേലുള്ള വായ്പ തിരിച്ചുപിടിക്കൽ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഹർജിക്കാരന്‍റെ അപേക്ഷ പരിഗണിച്ച കോടതി, വളർത്തുമൃഗത്തെ താമസം കൂടാതെ ഹർജിക്കാരന് കൈമാറുന്നുവെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചു. 'സെക്യൂർഡ് അസറ്റ് കൈവശം വെച്ചിരിക്കുന്ന എതിർകക്ഷിയായ ബാങ്ക് ഉടൻ കാര്യങ്ങൾ പരിശോധിക്കണമെന്നും അത് സത്യമാണെങ്കിൽ, വളർത്തുമൃഗത്തെ താമസം കൂടാതെ ഹർജിക്കാരന് കൈമാറുന്നുവെന്ന് ഉറപ്പാക്കണം. ഇതുസംബന്ധിച്ച് 2025 ഒക്ടോബർ 6-നോ അതിനുമുമ്പോ ബാങ്ക് ഒരു സത്യവാങ്മൂലം സമർപ്പിക്കണം." - കോടതി വ്യക്തമാക്കി. ഒക്ടോബർ ആറിന് കേസ് വീണ്ടും പരിഗണിക്കും.