ജാമ്യാപേക്ഷയില്‍ ഉത്തരവ് വൈകിപ്പിച്ച മജിസ്ട്രേറ്റിനോട് പരിശീലനത്തിന് പോകാന്‍ ഹൈക്കോടതി
ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് രേഷ്‍മ ശശിധരനോടാണ് പരിശീലനത്തിന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.
കൊച്ചി: അകാരണമായി ജാമ്യാപേക്ഷയിൽ ഉത്തരവ് വൈകിപ്പിച്ച ചെങ്ങന്നൂർ മജിസ്‌ട്രേറ്റിനെ വിദഗ്ധ പരിശീലനത്തിന് അയക്കാൻ ഹൈക്കോടതി നിർദേശം. ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് രേഷ്‍മ ശശിധരനോടാണ് പരിശീലനത്തിന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.
ഈ മാസം ഒൻപതിന് വാദം പൂർത്തിയായ അബ്‍കാരി കേസിലെ ജാമ്യാപേക്ഷയിൽ 22ന് മാത്രമാണ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ഈ ദിവസങ്ങളിൽ എല്ലാം പ്രതി ജയിലിൽ കഴിയേണ്ടി വന്നു. ഇത്തരം നടപടികൾ വച്ച് പൊറുപ്പിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നിർദ്ദേശം. മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.