ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്‍റ്റേറ്റ് ഏറ്റെടുക്കല്‍ ഉത്തരവിന് സ്റ്റേ, സര്‍ക്കാരിന് തിരിച്ചടി
2263 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഹര്‍ജി ഈ മാസം 21 ന് വീണ്ടും കേള്‍ക്കും.
കൊച്ചി: ശബരിമല വിമാനത്താവള പദ്ധതിക്കായി ബിലീവേഴ്‍സ് ചര്‍ച്ചിന്‍റെ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ബിലീവേഴ്‌സ് ചർച്ചിനായി അയന ട്രസ്റ്റ് നൽകിയ ഹർജിയിൽ ആണ് ഉത്തരവ്. 2263 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഹര്‍ജി ഈ മാസം 21 ന് വീണ്ടും കേള്‍ക്കും. ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് ഭൂമി ഏറ്റെടുക്കാൻ കോട്ടയം ജില്ലാ കളക്ടർക്ക് അനുവാദം നൽകി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കിയത് ഈ മാസം 18 നായിരുന്നു. തൊട്ട് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് ബിലീവേഴസ് ചർച്ചിന് കീഴിലുള്ള അയന ട്രസ്റ്റ് ഹൈക്കോടതിയിലെത്തിയത്.
ഭൂമിയുടെ ഉടമസ്ഥ തർക്കം സംബന്ധിച്ച് ഹൈക്കോടതിയിൽ നിൽക്കുന്ന കേസിലാണ് മറ്റൊരു മറ്റൊരു ഉപഹർജി നൽകിയത്. പണം കോടതിയിലടച്ച് ഭൂമി ഏറ്റെടുക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയ സർക്കാർ നടപടി നിയമാനുസൃതമല്ലെന്ന് ട്രസ്റ്റ് വാദിച്ചു. ഭൂമിയുടെ ഉടമസ്ഥർ തങ്ങളാണെന്നും പണം ലഭിക്കേണ്ടത് ട്രസ്റ്റിനാണെന്നുമായിരുന്നു നിലപാട്. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് തുടരുകയാണെന്നും, തർക്കത്തിലുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ തുക കോടതിയിൽ കെട്ടിവെച്ച് നിയമാനുസൃതമായി ഭൂമി ഏറ്റെടുക്കാമെന്ന് കോടതി നിരീക്ഷിച്ചു.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരമാകണം നടപടിയെന്നും ഇടക്കാല ഉത്തരവിൽ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. ചെറുവള്ളി എസ്റ്റേറ്റ് ബലംപ്രയോഗിച്ച് ഏറ്റെടുക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന് തിരിച്ചടി നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.