ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ തുടക്കത്തിലെ ആർഎസ്പിയിൽ പോര്. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരുടെ പേരുകള്‍ അടക്കം ഉയര്‍ന്നതോടെ മണ്ഡലത്തിൽ തന്നെയുള്ളയാള്‍ സ്ഥാനാര്‍ത്ഥിയായാൽ മതിയെന്ന ആവശ്യവുമായി ആര്‍എസ്‍പിയിലെ ഒരു വിഭാഗം രംഗത്ത്
കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തെചൊല്ലി തുടക്കത്തിലെ ആർഎസ്പിയിൽ പോര്. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരുടെ പേരുകള്‍ അടക്കം ഉയര്‍ന്നതോടെ മണ്ഡലത്തിൽ തന്നെയുള്ളയാള്‍ സ്ഥാനാര്‍ത്ഥിയായാൽ മതിയെന്ന ആവശ്യവുമായി ആര്‍എസ്‍പിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെയാണ് പോര് രൂക്ഷമായത്. അതേസമയം, ചര്‍ച്ചകള്‍ തുടങ്ങും മുന്നേയുള്ള പരസ്യ പ്രസ്താവനകൾ മനോ വൈകൃതമുള്ളവരുടേതെന്ന് ആര്‍എസ്‍പി ജനറൽ സെക്രട്ടറി ഷിബു ബേബി ജോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നിലവിൽ എം.എസ്.ഗോപകുമാറിന്‍റെയും സുധീഷ് കുമാറിന്‍റെയും പേരുകളാണ് സജീവ പരിഗണനയിലുള്ളത്.
മുന്നണി മാറ്റത്തിനുശേഷം ആര്‍എസ്പി പരാജയം മാത്രം രുചിച്ച മണ്ഡലമാണ് ഇരവിപുരം. 2016ല്‍ എഎ അസീസും, 2021ല്‍ ബാബു ദിവാകരനും യുഡിഎഫിനായി മത്സരിച്ച് തോറ്റു. രണ്ട് തവണയും എല്‍ഡിഎഫിലെ എം. നൗഷാദ് 28000ന് പുറത്ത് ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇത്തവണ തദ്ദേശ തരഞ്ഞെടുപ്പില്‍ കൂടുതല്‍ കോര്‍പ്പറേഷന്‍ ഡിവിഷനുകളും 60 വര്‍ഷത്തിനുശേഷം മയ്യനാട് പഞ്ചായത്തും പിടിച്ചെടുത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇരവിപുരത്ത് ഇറങ്ങുന്നത്. എന്നാല്‍, തുടര്‍ച്ചയായി മത്സരിച്ചുവരുന്ന സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ചര്‍ച്ചകള്‍ ആരംഭിക്കും മുമ്പേ ആര്‍എസ്പിയില്‍ പോര് തുടങ്ങി. ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എസ്.ഗോപകുമാറും സുധീഷ് കുമാറും ഇരവിപുരത്തേക്ക് പരിഗണണിക്കുന്ന പേരുകളിലുണ്ട്. എന്നാല്‍, ഗോപകുമാര്‍ കൊല്ലം മണ്ഡലത്തിലെയും സുധീഷ് കുമാര്‍ ചവറയിലെയും താമസക്കാരാണ്. മണ്ഡലത്തിന് പുറത്തുള്ളവരെ ഇരവിപുരത്ത് മത്സരിപ്പിക്കുന്നതില്‍ ആര്‍എസ്.പിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.
ഇരവിപുരത്തെ നയിക്കാന്‍ ഇരവിപുരത്തുകാര്‍ ധാരാളമെന്ന് മണ്ഡലം കമ്മിറ്റി അംഗമായ ബിജു ലക്ഷ്മി കാന്തന്‍ ഫേയ്ബുക്കില്‍ കുറിച്ചു. പരസ്യ പ്രതികരണത്തിന് തയ്യാറല്ലെങ്കിലും പല മുതിര്‍ന്ന നേതാക്കളും ഇതേ അഭിപ്രായം പാര്‍ട്ടിയില്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍, സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങും മുമ്പേ അനാവശ്യ പ്രതികരണം നടത്തുന്നവര്‍ക്ക് മനോവൈകൃതമാണെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ മറുപടി. മണ്ഡലത്തില്‍ നിന്നുള്ള ആര്‍.എസ്‍.പി സംസ്ഥാന കമ്മിറ്റി അംഗവും തൊഴിലാളി നേതാവുമായ സജി.ഡി.ആനന്ദിന്‍റെ പേരും ഇരവിപുരത്തേക്ക് പരിഗണിക്കാന്‍ ആവശ്യം ഉയരുന്നുണ്ട്. മുന്‍ മന്ത്രിയും ആര്‍എസ്പി ദേശീയ നേതാവുമായിരുന്ന കെ. പങ്കജാക്ഷന്‍റെ മകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പി. ബസന്തിന്‍റെ പേരും ചിലര്‍ ഉന്നയിക്കുന്നു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ മകന്‍ കാര്‍ത്തിക്, ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍.നൗഷാദ് എന്നിവർക്കായും ആവശ്യം ഉയരുന്നുണ്ട്.



