മാണി സി കാപ്പനെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് ഹർജിയില്‍ നോട്ടീസ് അയച്ച് ഹൈക്കോടതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.
കൊച്ചി: ചെക്ക് കേസിൽ തടവ് ശിക്ഷ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി. സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
ചെക്ക് കേസിൽ മുംബൈ ബോറിവലി മജിസ്ടേറ്റ് കോടതി തടവിന് ശിക്ഷിച്ച മാണി സി കാപ്പനെ ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് മുബൈ സ്വദേശിയായ പരാതിക്കാരന്റെ ഹർജി. ഹർജി തീർപ്പാക്കുന്നത് വരെ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ മാണി സി കാപ്പന് തടയണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. മാണി സി കാപ്പനെതിരെ നാല് കേസുകളിലായി മൂന്നര വർഷമാണ് പ്രത്യേകം പ്രത്യേകം തടവ് ശിക്ഷ വിധിച്ചത്. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ആണ് ഹർജി നൽകിയത്. സെപ്റ്റംബർ ഒന്ന് മുതൽ മാണി സി കാപ്പൻ അയോഗ്യനാണ് എന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർക്ക് കത്ത് നൽകിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ പറയുന്നു.


