പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ആണ് ഹർജി നൽകിയത്.

കൊച്ചി: ചെക്ക് കേസിൽ തടവ് ശിക്ഷ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ആണ് ഹർജി നൽകിയത്. സെപ്റ്റംബർ ഒന്ന് മുതൽ മാണി സി കാപ്പൻ അയോഗ്യനാണ് എന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർക്ക് കത്ത് നൽകിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ പറയുന്നു.

നടപടി നീട്ടിക്കൊണ്ടു പോകാൻ സ്പീക്കർ ശ്രമിക്കുകയാണെന്ന് ആരോപിച്ച പരാതിക്കാരന്‍, ഹർജി തീർപ്പാക്കുന്നത് വരെ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ മാണി സി കാപ്പന് തടയണമെന്നും ആവശ്യപ്പെട്ടു. പാലായിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. മാണി സി കാപ്പനെതിരെ നാല് കേസുകളിലായി മൂന്നര വർഷമാണ് പ്രത്യേകം പ്രത്യേകം തടവ് ശിക്ഷ വിധിച്ചത്.