ഗർഭിണികളും വൃദ്ധരും സമരപ്പന്തലിൽ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതുകൊണ്ടാണ് പന്തൽ പൊളിക്കാൻ കഴിയാത്തത്. നിർമാണ പ്രവർത്തനങ്ങൾക്കായി വാഹനങ്ങളൊന്നും ഇതുവഴി വന്നിട്ടില്ലെന്നും സർക്കാർ അറിയിച്ചു


കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന ഉത്തരവ് നടപ്പാക്കിയേ പറ്റൂവെന്ന് ഹൈക്കോടതി.നിർമാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഉത്തരവുണ്ടായിട്ടും ഒന്നും നടന്നില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചതോടെയാണ് കോടതി വീണ്ടും നിർദേശം നൽകിയത്. പദ്ധതി പ്രദേശത്തെ സമരപ്പന്തൽ പൊളിച്ചു മാറ്റണമെന്നും ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. 

അതേസമയം ഗർഭിണികളും വൃദ്ധരും സമരപ്പന്തലിൽ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതുകൊണ്ടാണ് പന്തൽ പൊളിക്കാൻ കഴിയാത്തത്. നിർമാണ പ്രവർത്തനങ്ങൾക്കായി വാഹനങ്ങളൊന്നും ഇതുവഴി വന്നിട്ടില്ലെന്നും സർക്കാർ അറിയിച്ചു, വാഹനങ്ങൾ എത്തിയാൽ തടയില്ലെന്ന് സമര സമിതിയും കോടതിയെ അറിയിച്ചു. 

സംരക്ഷണത്തിന് കേന്ദ്ര സേനയെ ആവശ്യമാണെങ്കിൽ സംസ്ഥാന സർക്കാരാണ് മുൻകൈയെടുക്കേണ്ടതെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ക്രമസമാധാനച്ചുമതലയുളള എഡിജിപി വഴിയാണ് ഇക്കാര്യം അറിയിക്കേണ്ടതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ തുടരുന്ന സമരം കാരണം തുറമഖ നിർമാണം പൂർണമായും തടസപ്പെട്ടിരിക്കുകയാണെന്നും കോടതി ഇടപെടൽ വേണമെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്‍റെ ആവശ്യം. ഇക്കാര്യത്തിൽ പ്രദേശത്തെ തടസങ്ങൾ ഉടൻ നീക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസവും നിർദേശം നൽകിയിരുന്നു. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

വിഴിഞ്ഞം തുറമുഖ കവാടത്തിൽ സംഘർഷം, വൻ പൊലീസ് കാവൽ