Asianet News MalayalamAsianet News Malayalam

High Court : മുൻ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന്‍റെ നിയമനം റദ്ദാക്കി ഹൈക്കോടതി

ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് വലിയതോതിൽ വിവാദം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു കെ.കെ. രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം. സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾക്കിടെയാണ് ഇതും ചർച്ചയായത്. 

high court quashes appointment of r prashanth, son of former mla ramachandran nair
Author
Cochin, First Published Dec 3, 2021, 1:52 PM IST

കൊച്ചി: മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ (K K Ramachandran Nair)  മകന്റെ ആശ്രിത നിയമനം ഹൈക്കോടതി (High Court) റദാക്കി. ആർ പ്രശാന്തിന്റെ (R Prasanth)  നിയമനമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്. പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹർജി അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു പ്രശാന്തിന്റെ നിയമനം.

ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് വലിയതോതിൽ വിവാദം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു കെ.കെ. രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം. സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾക്കിടെയാണ് ഇതും ചർച്ചയായത്. അന്തരിച്ച മുൻ ചെങ്ങന്നൂർ എം.എൽ.എ ആയ കെ.കെ. രാമചന്ദ്രൻ നായരുടെ മകന് ആശ്രിതനിയമനം എന്ന നിലയ്ക്ക് ജോലി നൽകുന്നു എന്നായിരുന്നു അന്ന് സർക്കാർ പറഞ്ഞത്. ഇത് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ ഹർജി വന്നത്. എംഎൽഎ എന്നത് ജനപ്രതിനിധിയാണ്, സർക്കാർ ഉദ്യോ​ഗസ്ഥനല്ല എന്നും സർക്കാർ ഉദ്യോ​ഗസ്ഥരുടെ ആശ്രിതർക്ക് മാത്രമേ ആശ്രിത നിയമനത്തിന് അർഹതയുള്ളു എന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. പ്രശാന്തിന്റെ നിയമനം ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. 

പ്രശാന്തിന് ആവശ്യമായ യോ​ഗ്യതയുണ്ട് എന്ന് പറഞ്ഞാണ് സർക്കാർ ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചത്. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ റാങ്കിലാണ് നിയമനം. അതിനുള്ള വിദ്യാഭ്യാസ യോ​ഗ്യതയുണ്ടെന്നും സർക്കാർ പറഞ്ഞു. 2018ലെ മന്ത്രിസഭാ യോ​ഗമാണ് പ്രശാന്തിന്റെ നിയമനം സംബന്ധിച്ച തീരുമാനമെടുത്തതെന്നും പൊതുഭരണസെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു.  നിയമനം ഹർജിക്കാരനെ ഒരു തരത്തിലും ബാധിക്കുന്നതല്ല എന്നും സർക്കാർ കോടതിയിൽ വാദിച്ചു.  എന്നാൽ, എംഎൽഎയുടെ മകന് ആശ്രിതനിയമനത്തിന് അർഹതയില്ല എന്നത് അം​ഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ പ്രശാന്തിന്റെ നിയമനം കോടതി റദ്ദാക്കിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios