'കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വിസി നേരിട്ട് ഹാജരാകണം'; ഉത്തരവിട്ട് ഹൈക്കോടതി
കണ്ണൂരിലെ മലബാർ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് കോടതി ഉത്തരവുണ്ടായിട്ടും സർവകലാശാലയിൽ അഫിലിയേഷൻ നൽകിയില്ലെന്നാണ് ആരോപണം.
കൊച്ചി: കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് ഹൈക്കോടതി. കണ്ണൂരിലെ മലബാർ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് കോടതി ഉത്തരവുണ്ടായിട്ടും സർവകലാശാലയിൽ അഫിലിയേഷൻ നൽകിയില്ലെന്നാണ് ആരോപണം.
സർക്കാരും ഹൈക്കോടതിയും അനുകൂല നിലപാട് സ്വീകരിച്ചിട്ടും കോളേജിന് അഫിലേഷൻ നൽകാൻ സർവകലാശാല തയാറായില്ല. ഇതോടെയാണ് കോടതിലക്ഷ്യ ഹർജിയുമായി ട്രസ്റ്റ് മാനേജ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ചത്. അഫിലിയേഷൻ നൽകാൻ ഹൈക്കോടതിയും നേരത്തെ നിർദേശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, രജിസ്റ്റർ പ്രൊഫ ജോബി കെ ജോസ് എന്നിവർ ഈ മാസം ഒൻപതിന് കോടതിയിൽ നേരിട്ട് ഹാജരായി കാരണം അറിയിക്കണമെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ചു.