എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാമെന്നാണ് ചില ഡ്രൈവർമാരുടെ ധാരണ. യാത്രാ വാഹനങ്ങളിലെ പരിശോധന കർശനമാക്കണമെന്ന് ഹൈക്കോടതി 

കൊച്ചി: കൊച്ചി നഗരത്തിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി. റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാമെന്നാണ് അവരുടെ ധാരണ. യാത്രാ വാഹനങ്ങളിലെ പരിശോധന കർശനമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പരിശോധന സംബന്ധിച്ചും നടപടി സംബന്ധിച്ചും കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. 

കൊച്ചി നഗരത്തിൽ ഫുട്‍പാത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കൊച്ചിയിൽ കാൽനടയാത്രക്കാർക്ക് ദുരിതയാത്ര നേരിടുകയാണ്. നഗരത്തിലെ ഫുട്‍പാത്തുകൾ അപര്യാപ്തമാണ്. കാൽനടയാത്രക്കാർ റോഡുകളിലൂടെ നടക്കാൻ നിർബന്ധിതരാകുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു. ഫുട്‍പാത്തിൽ നിർത്തിയിടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.