സ്ഥിരപ്പെടുത്തിയ ജീവനക്കാർ  താത്കാലിക ജീവനക്കാരായി തന്നെ തുടരുമെന്നും കോടതി വ്യക്തമാക്കി. 

കൊച്ചി: കാലിക്കറ്റ് സർവ്വകലാശാലയിൽ താൽക്കാലിക ജീവനക്കാരെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താനുള്ള സിണ്ടിക്കേറ്റ് തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. പി.എസ്.സിയെ മറികടന്നുള്ള സ്ഥിരപ്പെടുത്തൽ സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇക്കഴിഞ്ഞ് ഡിവസംബർ 30 നാണ് സിണ്ടിക്കേറ്റ് തീരുമാനപ്രകാരം 10 വർഷം സർവ്വീസ് പൂർത്തിയാക്കിയ ജീവനക്കാർക്ക് സ്ഥിരം നിയമനം നൽകാൻ തീരുമാനിച്ച് സർവ്വകലാശാല ഉത്തരവിറക്കിയത്. ഡ്രൈവർ, വാച്ച്മെൻ, പ്രോഗ്രാമർ തസ്തികകളിലായി 37 പേരെയാണ് പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ ശ്രമിച്ചത്. സർവ്വകലാശാലയിൽ നിലവിലുള്ള ഒഴിവുകളിലും അല്ലാത്തവരെ സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമിക്കാനുമായിരുന്നു തീരുമാനം. 

എന്നാൽ അനധ്യാപക നിയമനങ്ങളിൽ പി എസ് സിയ്ക്ക് മാത്രമെ സ്ഥിരം നിയമനം നടത്താൻ അധികാരം ഉള്ളൂവെന്ന് ചൂണ്ടികാട്ടി അഞ്ചോളം ഉദ്യോഗർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയിലാണ് സർവ്വകലാശാല ഉത്തരവും സിണ്ടിക്കേറ്റ് തീരുമാനവും ജസ്റ്റിസുമാരായ എ എം ഷഫീഖ്, പി ഗോപിനാഥ് എന്നിവടങ്ങിയ ഡിവിഷൻ ബ‌ഞ്ച് സ്റ്റേ ചെയ്തത്. നിയമനം സുപ്രീംകോടതി വിധി ന്യായത്തിന്‍റെ ലംഘനമാണെന്നും സ്ഥിരപ്പെടുത്തിയവരെ താൽക്കാലിക തസ്തികയിൽ തന്നെ മാറ്റി നിയമിക്കണമെന്നും കോടതി വ്യക്തമാക്കി.