സ്പ്രിംക്ലര്‍ ഇടപാടിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ; കരാര്‍ റദ്ദാക്കണമെന്ന് ആവശ്യം
വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് കരാറിൽ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കൊച്ചി: സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്പ്രിന്‍ക്ലറിനെതിരെ അമേരിക്കയില്‍ ഡേറ്റ മോഷണത്തിന് കേസുണ്ടെന്നും ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അഭിഭാഷകകനായ ബാലു ഗോപാല്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് കരാറിൽ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. കൊവിഡ് രോഗികളുടെ വിവരശേഖരണം സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറണമെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, സ്പ്രിന്‍ക്ലര്‍ വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. സ്പ്രിംഗ്ളർ വിവാദം കത്തി നിൽക്കെ ഇടപാട് സിപിഎം നേതൃത്വം ചർച്ച ചെയ്യും. അമേരിക്കൻ കമ്പനിയുമായുള്ള ഇടപാട് ശരിവച്ചും പിണറായിയെ പിന്തുണച്ചുമാണ് നേതാക്കൾ ഇതുവരെ നിലപാട് വ്യക്തമാക്കിയത്
Also Read: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; സ്പ്രിംക്ലര്‍ ചര്‍ച്ച ചെയ്യും