കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; തീരദേശവാസികൾക്ക് ജാഗ്രതാ നിര്‍ദ്ദേശം
2.5 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നും നിര്‍ദ്ദേശമുണ്ട്.
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത ഉള്ളതിനാല്‍ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ പൊഴിയൂർ മുതലുള്ള തീരപ്രദേശങ്ങളിൽ ജൂലൈ അഞ്ച് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
2. 5 മീറ്റർ മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ബോട്ടുകളും വള്ളങ്ങളും ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് ആയിരിക്കും.