വി ഡി സതീശന്‍റെ കെ ഫോണ്‍ ഹർജി: 'പബ്ളിസിറ്റി താത്പര്യ'മോയെന്ന് ഹൈക്കോടതി, ഫയലില്‍ സ്വീകരിച്ചില്ല
സി എ ജി റിപ്പോർട് വരട്ടെയെന്ന് ഹർജിയിൽ ഉണ്ടല്ലോ, അതിനുശേഷം പരിഗണിച്ചാൽ പോരെ എന്ന് കോടതി, രേഖകൾ പരിശോധിച്ച് ഉചിതമായ തീരുമാനം
![highcourt ask whats the public interest in kphone case highcourt ask whats the public interest in kphone case](https://static-ai.asianetnews.com/images/01h256g8gza4x11a85y83dw7fr/collage-maker-05-jun-2023-12-43-pm-2424_363x203xt.jpg)
കൊച്ചി: കെ ഫോണ്‍ കരാറില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച ഹർജിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പബ്ലിക് അറ്റ് ലാർജ് എങ്ങനെയാണ് അഫക്ടഡ് ആയത് എന്നാണ് ഹർജിയെ കുറിച്ച് ചോദിച്ചത്. ഇതോടെ ടെൻഡറിൽ അപാകതകൾ ഉണ്ടെന്ന് വിഡി സതീശൻറെ അഭിഭാഷകര്‍ പറഞ്ഞു, അന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഇതോടെ സി എ ജി റിപ്പോർട് വരട്ടെയെന്ന് ഹർജിയിൽ ഉണ്ടല്ലോയെന്നും അതിനുശേഷം പരിഗണിച്ചാൽ പോരെ എന്നും കോടതി ചോദിച്ചു.
2019ലെ കരാർ ഇപ്പോഴാണോ ചോദ്യം ചെയ്യുന്നത്? രേഖകൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാമെന്ന് കോടതി വിശദമാക്കി. പബ്ലിക് ഇൻട്രസ്റ്റ് ആണോ പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് ഇല്ല. സർക്കാരിനോട് സ്റ്റേറ്റ്മെന്‍റ് ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഹർജിക്കാരന് വേണമെങ്കിൽ ലോകായുക്തയെ സമീപിക്കാമല്ലോയെന്നും സർക്കാർ സൂചിപ്പിച്ചു. ഹർജിയിൽ ലോകായുക്തയെ വിമർശിച്ചതിനെതിരെ പ്രതിപക്ഷ നേതാവിന് ഹൈക്കോടതിയുടെ വിമർശനം നേരിടേണ്ടി വന്നു. ലോകായുക്തയെക്കൊണ്ട് കാര്യമില്ലെന്നും സമീപിച്ചിട്ട് പ്രയോജനമില്ലെന്നുമായിരുന്നു ഹർജിയിലുണ്ടായിരുന്നത്. അതിനാൽ കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം, ഉത്തരവാദിത്വമുള്ള രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഹർജിയിലെ പരാമർശം അനുചിതമായെന്നാണ് കോടതി നിരീക്ഷിച്ചത്.