24 മണിക്കൂറിനിടെ 44,658 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 68 ശതമാനവും കേരളത്തില്‍ നിന്നാണ്. 3,44,899 പേര്‍ കൊവിഡ് ചികിത്സിയിലുള്ളതില്‍ 1,81,201 പേരും കേരളത്തില്‍ നിന്നാണ്. 

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചത് കേരളത്തില്‍. പ്രതിദിന കൊവിഡ് കേസുകളില്‍ 68 ശതമാനവും കേരളത്തില്‍ നിന്നാണ്. 162 പേ‍ർ കൊവിഡ് ബാധിച്ച് മരിച്ച കേരളമാണ് സംസ്ഥാനങ്ങളുടെ മരണകണക്കില്‍ ഒന്നാമത്. മഹാരാഷ്ട്രയില്‍ 159 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിച്ച് ഇന്നലെ മരണമുണ്ടായിട്ടില്ല. 

24 മണിക്കൂറിനിടെ 44,658 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 68 ശതമാനവും കേരളത്തില്‍ നിന്നാണ്. 3,44,899 പേര്‍ കൊവിഡ് ചികിത്സിയിലുള്ളതില്‍ 1,81,201 പേരും കേരളത്തില്‍ നിന്നാണ്. കൊവിഡ് കേസുകള്‍ കുറ‍ഞ്ഞ സാഹചര്യത്തില്‍ വിമാന, ട്രെയിന്‍, ബസ് യാത്രകള്‍ക്ക് ഉണ്ടായിരുന്ന നിര്‍ദേശങ്ങളില്‍ സർക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ രണ്ട് വാക്സീനും എടുത്ത കൊവിഡ് ലക്ഷണമില്ലാത്തവര്‍ക്ക് യാത്രചെയ്യാന്‍ ആർടിപിസിആര്‍ പരിശോധന ആവശ്യമില്ല. 

ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് പിപിഎ കിറ്റ് ധരിക്കേണ്ട. നിലവില്‍ നടുവിലെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ലൈനുകള്‍ പിപിഎ കിറ്റ് നല്‍കുന്നുണ്ട്. സംസ്ഥാനന്തര യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തരുതെന്നും കേന്ദ്രം നിര്‍ദേശിച്ചു. സംസ്ഥാനങ്ങളില്‍ വ്യത്യസ്ത മാര്‍ഗനിർദേശങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ മാര്‍ഗനി‍ർദേശം പുതുക്കിയത്. സംസ്ഥാനങ്ങള്‍ക്ക് ക്വാറന്‍റീന്‍ ഐസൊലേഷന്‍ കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാമെന്നും ആരോഗ്യമന്ത്രാലയം മാർഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.