അക്കാദമിക് വിദഗ്‍ധരുടെ ജോലി ഗൂഢാലോചനയല്ല. ദില്ലി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് ഗവർണർ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇർഫാൻ ഹബീബ്
ദില്ലി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളി ചരിത്രകാരൻ ഇർഫാൻ ഹബീബ്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍ വൈസ് ചാന്‍സിലര്‍ ഒത്താശ ചെയ്തെന്ന ഗവര്‍ണറുടെ ആരോപണം തള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക് വിദഗ്‍ധരുടെ ജോലി ഗൂഢാലോചനയല്ല. ദില്ലി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന് ഗവർണർ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഇർഫാൻ ഹബീബ് ചോദിച്ചു. ഗവർണർ പരിധി ലംഘിക്കുകയാണ്. രാഷ്ട്രീയമാകാം, പക്ഷേ പദവിയെ കുറിച്ച് ബോധ്യമുണ്ടാകണമെന്നും ഇർഫാൻ ഹബീബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'കണ്ണൂർ വി സി ക്രിമിനൽ, ഗൂഢാലോചന നടന്നത് ദില്ലിയില്‍'; ഗുരുതര ആരോപണവുമായി ഗവർണർ
2019ല്‍ കണ്ണൂര്‍ സര്‍വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിൽ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്‍റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വിസി ചെയ്തെന്നുമാണ് ഗവര്‍ണര്‍ ഇന്ന് ആരോപിക്കുന്നത്. തന്‍റെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി. ദില്ലി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നും വൈസ് ചാന്‍സലര്‍ അതില്‍ പങ്കാളിയായിരുന്നുവെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. രാഷ്ട്രപതിക്കോ ഗവര്‍ണര്‍ക്കോ നേരെ കയ്യേറ്റ ശ്രമമുണ്ടാകുന്നത് ഗുരുതരമായ കുറ്റമാണ്. എന്നാല്‍ സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്താനോ, താന്‍ നിര്‍ദ്ദേശിച്ച അന്വേഷണത്തോട് സഹകരിക്കാനോ വിസി തയ്യാറായില്ലെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം. കണ്ണൂര്‍ വിസി ക്രിമിനാലാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു.
ഇക്കുറി കാഴ്ചക്കാരാകില്ല, സർക്കാർ-ഗവർണർ പോരിൽ 'പക്ഷം പിടിച്ച്' കോൺഗ്രസ്
കണ്ണൂര്‍ സര്‍കലാശാലയെ തകര്‍ത്തു കൊണ്ടിരിക്കുന്ന വൈസ് ചാന്‍സലര്‍ പാര്‍ട്ടി കേഡറാണെന്ന ആരോപണം ഗവര്‍ണര്‍ ഇന്നും ആവര്‍ത്തിച്ചു. നിരവധി അനധികൃത നിയമനങ്ങള്‍ വിസി നടത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. വൈസ് ചാന്‍സലര്‍ക്കെതിരായ നിയമ നടപടികള്‍ തുടങ്ങിയതായും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദില്ലിയില്‍ പറഞ്ഞു.
