റവന്യുമന്ത്രി ഇടപെട്ടു; പെരുവഴിയിലായ അച്ഛനും രണ്ട് മക്കള്ക്കും ആശ്വാസം
തിരുവനന്തപുരത്തെ ഫോർട്ട് സ്കൂൾ വരാന്തയിൽ കഴിഞ്ഞിരുന്ന ഇവരുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
കൊച്ചി: വാടകവീട്ടിൽ നിന്നും ഇറക്കി വിട്ടതിനെ തുടർന്ന് തെരുവിലായ അച്ഛനും രണ്ടു മക്കൾക്കും ആശ്വാസം. റവന്യൂമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കുട്ടികളെ പൂജപ്പുര ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. ഇവർക്ക് വീട് വയ്ക്കാനും കുട്ടികളുടെ പഠനത്തിനുമായി നിരവധി പേർ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഫോർട്ട് സ്കൂൾ വരാന്തയിൽ കഴിഞ്ഞിരുന്ന ഇവരുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
കൊവിഡ് ഭീതിയിൽ വാടകവീട്ടിൽ നിന്നും പുറത്താക്കപ്പെട്ട കൊല്ലം സ്വദേശിയായ രാജയും സ്കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളും ദിവസങ്ങളായി സ്കൂൾ വരാന്തയിലും കടത്തിണ്ണയിലുമാണ് കഴിഞ്ഞിരുന്നത്. പൂട്ടിക്കിടക്കുന്ന ഫോർട്ട് സ്കൂളിന്‍റെ വരാന്തയായിരുന്നു പത്താം ക്ലാസുകാരന്‍റെയും എട്ടാം ക്ലാസുകാരന്‍റയും വീട്. ഇരുവരും പഠിച്ചിരുന്ന മാവേലിക്കരയിലെ സ്കൂളും ഹോസ്റ്റലും പൂട്ടിയോതടെ, സ്വന്തമായി വീടില്ലാത്തതിനാൽ അന്നുമുതൽ അച്ഛനൊപ്പം പലയിടങ്ങളിലായി പരക്കം പായുകയാണ് ഈ കുട്ടികൾ.
കൊല്ലത്ത് നിന്ന് ഒരു മാസം മുമ്പ് ജോലി തേടി അച്ഛൻ രാജ തിരുവനന്തപുരത്തെത്തിയപ്പോൾ മക്കളും ഒപ്പം കൂടൂകയായിരുന്നു. വീടൊന്നും കിട്ടാതെ ഏറെ നാൾ അലഞ്ഞു. ഒടുവിൽ ഒരു ഒറ്റമുറി വീട്ടിൽ വാടകയ്ക്ക് 10 ദിവസം താമസിച്ചു. മക്കൾക്ക് പനി വന്ന് രണ്ട് ദിവസം ജനറൽ ആശുപത്രിയിൽ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വീട് വിടണമെന്ന് വീട്ടുടമ പറഞ്ഞത്. സന്നദ്ധ സംഘടനകൾ തരുന്ന ഭക്ഷണം അന്നമാക്കിയാണ് ദിവസങ്ങൾ തളളിനീക്കിയത്.