ഹോര്‍ട്ടികോര്‍പ്പിന്‍റെ വിലകൂട്ടല്‍; കൃഷിവകുപ്പ് അന്വേഷിക്കും, എംഡിയോട് റിപ്പോർട്ട് തേടുമെന്ന് മന്ത്രി
ഉത്രാടത്തിന് മുൻപ് ഒരാഴ്ച വരെ ഹോര്‍ട്ടികോര്‍പ്പ് വൻവിലയ്ക്കാണ് സാധനങ്ങള്‍ വിറ്റിരുന്നത്.മുപ്പത് ശതമാനം സബ്ഡിയെന്ന് പരസ്യം ചെയ്ത ശേഷമായിരുന്നു വിലകൂട്ടിയത്.
തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറിക്ക് വിലക്കൂട്ടിയ ഹോര്‍ട്ടികോര്‍പ്പിന്‍റെ നടപടി കൃഷി വകുപ്പ് അന്വേഷിക്കും. ഹോര്‍ട്ടികോര്‍പ്പ് എംഡിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പിലെ തീവെട്ടിക്കൊള്ള ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ട് വന്നത്.
ഉത്രാടത്തിന് മുൻപ് ഒരാഴ്ച വരെ ഹോര്‍ട്ടികോര്‍പ്പ് വൻവിലയ്ക്കാണ് സാധനങ്ങള്‍ വിറ്റിരുന്നത്. മുപ്പത് ശതമാനം സബ്ഡിയെന്ന് പരസ്യം ചെയ്ത ശേഷമായിരുന്നു വിലകൂട്ടിയത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ഉത്രാടദിനത്തില്‍ സാധനങ്ങളുടെ വിലകുറച്ചു. പൊതുവിപണിയേക്കാള്‍ വിലകൂട്ടി വിറ്റത് കൃഷി വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും എന്തിനാണ് വിലകൂട്ടിയതെന്ന് അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഹോര്‍ട്ടികോര്‍പ്പ് എംഡിയോട് സംഭവത്തെക്കുറിച്ച് ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. ഇതില്‍ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും ലാഭമുണ്ടായിട്ടുണ്ടയൊന്നും അന്വേഷിക്കും. ഓണത്തിനുള്ള വിറ്റ് വരവ് സംബന്ധിച്ച് കണക്കെടും. ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട കുടിശിക ഉടൻ കൊടുക്കാനും തീരുമാനമായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona