നാലു പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫിനും യുഡിഎഫിനും ചുറ്റും കറങ്ങുന്ന സംസ്ഥാന രാഷ്ട്രീയത്തിന് ബദല്‍ ഉയര്‍ത്താനാണ് ആപിൻ്റേയും ട്വന്‍റി ട്വന്‍യുടേയും ശ്രമം
കൊച്ചി: കേരളത്തിൽ പുതിയ രാഷ്ട്രീയ മുന്നണി പ്രഖ്യാപിച്ച് ആം ആദ്മിയും ട്വന്റി ട്വന്റിയും . കിഴക്കമ്പലത്തെ ജന സംഗമ വേദിയിലാണ് ജനക്ഷേമ സഖ്യം എന്ന പുതിയ മുന്നണി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. ഡൽഹി മാതൃകയിൽ കേരളത്തിലും അധികാരം പിടിക്കാനാകുമെന്ന ആത്മവിശ്വാസവും കെജ്രിവാൾ പ്രകടിപ്പിച്ചു.
നാലു പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫിനും യുഡിഎഫിനും ചുറ്റും കറങ്ങുന്ന സംസ്ഥാന രാഷ്ട്രീയത്തിന് ബദല്‍ ഉയര്‍ത്താനാണ് ആപിൻ്റേയും ട്വന്‍റി ട്വന്‍യുടേയും ശ്രമം. ഇരുമുന്നണികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷവും പ്രതിഷേധവും ഉണ്ടെന്ന് വിലയിരുത്തപ്പെടുമ്പോഴും പുതിയൊരു രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കൽ വെല്ലുവിളിയാണ്.
2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കിഴക്കമ്പലത്ത് ട്വന്‍റി ട്വന്‍റി എന്ന പ്രാദേശിക കൂട്ടായ്മ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു കളഞ്ഞത്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും ബിജെപിയെയും നിഷ്പ്രഭരാക്കിയായിരുന്നു ട്വന്‍റി ട്വന്‍റിയുടെ കിഴക്കമ്പലം വിജയം. 2020ലേക്കെത്തിയപ്പോള്‍ സമീപത്തെ മൂന്ന് പഞ്ചായത്തുകളിലേക്കും വിജയം വ്യാപിപ്പിക്കാന്‍ ട്വന്‍റി ട്വന്‍റിക്ക് കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ മല്‍സരിച്ച മണ്ഡലങ്ങളിലെല്ലാം മികച്ച വോട്ടു മുന്നേറ്റമുണ്ടാക്കാനും ട്വന്‍റി ട്വന്‍റിക്കായതോടെയാണ് എല്‍ഡിഎഫിനും യുഡിഎഫിനും എതിരെയൊരു ബദല്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ സാധ്യതയുണ്ടെന്ന ചിന്ത തന്നെ ഉയര്‍ന്നത്. കാര്യമായി സംഘടനാ സംവിധാനമില്ലാതിരുന്നിട്ടും ദക്ഷിണേന്ത്യയിലെ ആദ്യ രാഷ്ട്രീയ പരീക്ഷണത്തിന് കേരളം തിരഞ്ഞെടുക്കാന്‍ അരവിന്ദ് കേജ്രിവാളിനെ പ്രേരിപ്പിച്ചതും ട്വന്‍റി ട്വന്‍റി മുന്നേറ്റമാണ്.
മൂന്നു പതിറ്റാണ്ടിലേറെക്കാലം സംസ്ഥാനത്ത് ശക്തമായ സംഘടനാ പ്രവര്‍ത്തനം നടത്തിയിട്ടും ഏറ്റവും അനുകൂല സാഹചര്യത്തില്‍ പോലും ബിജെപിക്ക് സമാഹരിക്കാനായത് 20 ശതമാനത്തോളം വോട്ടുകളാണ്. എന്നിട്ടും ഇക്കാലത്തിനിടെ ഒരൊറ്റ നിയമസഭ സീറ്റു മാത്രമാണ് ബിജെപിക്ക് കിട്ടിയത്. ഈ വസ്തുത മുന്നില്‍ നില്‍ക്കുന്നതു കൊണ്ടു തന്നെയാണ് യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ മറ്റൊരു ബദല്‍ ഉയര്‍ത്താനുളള ശ്രമത്തിന്‍റെ വിജയ സാധ്യതയില്‍ സംശയം ഉയരുന്നത്.
എല്‍ഡിഎഫോ യുഡിഎഫോ തീര്‍ത്തും ദുര്‍ബലമാകാതെ പുതിയ സഖ്യം വിജയത്തിലെത്തില്ലെന്ന് വിശ്വസിക്കുന്നവരാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ഏറെയും. വിശ്വാസ്യതയുളള ഒരു നേതാവിന്‍റെ അഭാവവും ബദല്‍ രാഷ്ട്രീയ മുന്നേറ്റത്തിനുളള പരിമിതികളിലൊന്നാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തെ ട്വൻറി ട്വൻറി മുന്നേറ്റത്തിൻറെ ഗുണഭോക്താവ് എൽഡിഎഫായിരുന്നു. പക്ഷെ പിന്നീട് ട്വൻറി ട്വൻറിയെ ഇടത് മുന്നണി നിർത്തിയത് ശത്രുപക്ഷത്ത്. തൃക്കാക്കരയിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറിയ ട്വൻിറ ട്വൻറിയെ ഇപ്പോൾ ഇരുമുന്നണികൾക്കും വേണം. പക്ഷെ പുതിയ സഖ്യത്തിനുള്ള വലിയ ലക്ഷ്യങ്ങളിൽ ഇരുമുന്നണിക്കും ആശങ്കയുണ്ട്. തൃക്കാക്കരക്ക് ശേഷം സ്വന്തം പാളയത്തിൽ നിന്നുള്ള ചോർച്ച ഒഴിവാക്കി പുതിയ ബദലിനെതിരായ രാഷ്ട്രീയനീക്കങ്ങൾക്കാവും മുന്നണികൾ പ്രാധാന്യം നൽകുക
പത്തു വര്‍ഷത്തോളം നീണ്ട തുടര്‍ച്ചയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊടുവിലാണ് ഡല്‍ഹിക്കു പുറത്ത് പഞ്ചാബില്‍ ആപ്പ് അധികാരം പിടിച്ചത്. ഇതേ തന്ത്രം തന്നെ പയറ്റേണ്ടി വരും കേരളത്തിലും.
ഡൽഹിക്കും പഞ്ചാബിനും ശേഷമുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളിൽ കേരളവും ഉണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞാണ് ഇന്ന് അരവിന്ദ് കെജ്‌രിവാൾ ട്വന്റി ട്വന്റിയുമൊത്തുള്ള രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചത്. ഡൽഹിയിൽ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളിലൂന്നിയായിരുന്നു കെജ്രിവാളിൻറെ പ്രസംഗം. സി പി എമ്മിനെയോ കോൺഗ്രസിനെയോ ബിജെപിയെയോ പേരെടുത്ത് വിമർശിക്കാതിരുന്നതും ശ്രദ്ധേയമായി. .
സംസ്ഥാനത്തെ സംഘടനാ പ്രവർത്തന രീതി മാറ്റണെമെന്നും പ്രവർത്തിക്കാത്ത നേതാക്കളെ മാറ്റുമെന്നും നേരത്തെ ചേർന്ന പാർട്ടി നേതൃയോഗത്തിൽ കെജ്രിവാൾ മുന്നറിയിപ്പ് നൽകുകയും ചെയ്തു. 2025 ൽ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് ജനക്ഷേമ സഖ്യത്തിന്റെ ആദ്യ ലക്ഷ്യം. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളെ കുറിച്ചും കെജ്രിവാൾ വിലയിരുത്തൽ നടത്തി. മറ്റ് പാർട്ടികളെ കെജ്രിവാൾ വിമർശിച്ചില്ലെങ്കിലും സംസ്ഥാന സർക്കാരിനെ മാത്രം കടന്നാക്രമിക്കുന്നതായാരുടെ സഖ്യ പ്രഖ്യാപന വേദിയിലെ സാബു എം ജേക്കബിന്റെ പ്രസംഗം.
തൃക്കാക്കര തിരഞ്ഞെടുപ്പിലെ ആപ് ട്വന്റി ട്വന്റി സഖ്യത്തിന്റെ നിലപാട് പ്രഖ്യാപനം കിഴക്കമ്പലത്തെ ഈ വേദിയിൽ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അക്കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്.
