കേരളത്തിന് വേണ്ട വാക്സീൻ എപ്പോൾ നൽകുമെന്ന് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനോട് ഹൈക്കോടതി
കേരളത്തിന് അനുവദിച്ച വാക്സീന്റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു. കേരളത്തിന് കിട്ടിയ വാക്സീൻ ഡോസുകൾ വളരെ കുറവാണ് എന്ന് കോടതി അഭിപ്രായപ്പെട്ടു
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തിന്, ആവശ്യമായ കൊവിഡ് വാക്‌സീൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഇക്കാര്യത്തിൽ വെള്ളിയാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാർ മറുപടി നൽകണം. വാക്‌സീൻ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും അഭിഭാഷകൻ പറഞ്ഞു.
കേരളത്തിന് അനുവദിച്ച വാക്സീന്റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു. കേരളത്തിന് കിട്ടിയ വാക്സീൻ ഡോസുകൾ വളരെ കുറവാണ് എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ രീതിയിൽ വാക്‌സീൻ നൽകിയാൽ മുഴുവൻ പേർക്കും വാക്സീൻ ലഭ്യമാക്കാൻ കുറഞ്ഞത് രണ്ടു വർഷമെങ്കിലും വേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് എപ്പോൾ സംസ്ഥാനത്തിന് വേണ്ട വാക്സീൻ മുഴുവൻ ലഭ്യമാക്കാനാവുമെന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona