ഫാസ് ടാഗ് വാങ്ങാന്‍ വന്‍ തിരക്ക്, ആശയക്കുഴപ്പം വേണ്ട, ഫാസ് ടാഗ് അറിയേണ്ടതെല്ലാം
ടാഗ് വാങ്ങാനെത്തുമ്പോള്‍ ആര്‍സി ബുക്കിന്‍റെ പകര്‍പ്പ്, തിരിച്ചറില്‍ കാര്‍ഡ് എന്നിവ കൈയില്‍ കരുതണം.
കൊച്ചി: വാഹനങ്ങളിലെ ഫാസ് ടാഗ് വാങ്ങാന്‍ സ്വകാര്യ ഏജന്‍സികളിലും ബാങ്കുകളിലും വൻ തിരക്ക്. ടോള്‍ പ്ലാസകളില്‍ നിന്ന് ഫാസ് ടാഗ് സൗജന്യമായി ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചെങ്കിലും സ്വകാര്യ ഏജന്‍സികളിൽ നിന്ന് മാത്രമാണ് ഇപ്പോള്‍ ഇത് ലഭ്യമാകുന്നത്. അതേ സമയം ഈ സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിൽ മിക്കവരും ആശയക്കുഴപ്പത്തിലാണ്.
ടാഗ് വാങ്ങാനെത്തുമ്പോള്‍ ആര്‍സി ബുക്കിന്‍റെ പകര്‍പ്പ്, തിരിച്ചറില്‍ കാര്‍ഡ് എന്നിവ കൈയില്‍ കരുതണം. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ വാഹനഉടമയുടെ പേരില്‍ ഫാസ്ടാഗ് വാലറ്റ് ലഭിക്കും. തുടര്‍ന്ന് ഇത് ചാര്‍ജ് ചെയ്യണം. മൊത്തം 500 രൂപ. 350 രൂപ തിരിച്ചുകിട്ടുന്ന നിക്ഷേപം. വാലറ്റില്‍ 150 രൂപ. സേവനം നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കനുസരിച്ച് ഈ തുകയില്‍ നേരിയ മാറ്റം ഉണ്ടാകും. വാലറ്റില്‍ മിനിമം ബാലന്‍സ് ഉണ്ടെന്ന് ഉറപ്പു വരുത്തണം. മുന്‍ വശത്തെ ഗ്ലാസില്‍ വാനിറ്റി മിററിന് പിന്നിലുള്ള ഭാഗത്താണ് ചിപ്പ് ഘടിപ്പിക്കേണ്ടത്.
ടോള്‍ പ്ലാസകളില്‍ നിന്ന് ഫാസ് ടാഗ് സൗജന്യമായി ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ ടോള്‍ പ്ലാസകളില്‍ ഇത് ലഭ്യമായിട്ടില്ല. അതേ സമയം സ്വകാര്യ ഏജന്‍സികളുടെ സേവനം ടോള്‍ പ്ലാസകളില്‍ ലഭിക്കും.