ചാലക്കുടിയിൽ ചുഴലിക്കാറ്റ്, വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടം
ചുഴലിക്കാറ്റിൽ വീടുകളുടെ ട്രസ് ഷീറ്റ് മറിഞ്ഞ് വീണു. ഒട്ടേറെ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണിട്ടുണ്ട്. ശക്തമായ കാറ്റാണ് ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.
തൃശൂർ: ജില്ലയെ ഞെട്ടിച്ച് വീണ്ടും ചുഴലിക്കാറ്റ്. ചാലക്കുടിയിലാണ് ചുഴലിക്കാറ്റ് അടിച്ചത്. പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരും ചുഴലിക്കാറ്റ് വീശി. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. ചുഴലിക്കാറ്റിൽ വീടുകളുടെ ഷീറ്റ് മറിഞ്ഞ് വീണു. ഒട്ടേറെ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണിട്ടുണ്ട്. ശക്തമായ കാറ്റാണ് ഉണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.
മിന്നൽ ചുഴലികൾ തൃശൂർ മേഖലയിൽ ഇപ്പോൾ സാധാരണമാവുകയാണ്. പുലർച്ചെ മൂന്നരയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. വീടുകൾക്കും കൃഷിയ്ക്കുമാണ് വലിയ നാശനൽഷ്ടം സംഭവിച്ചത്. കെഎസ്ഇബി, റവന്യു വകുപ്പ്, രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വീടുകളിലേക്കും വാഹനങ്ങളിലേക്കും ഒടിഞ്ഞുവീണ മരങ്ങൾ വെട്ടിമാറ്റുന്ന പ്രവര്‍ത്തനങ്ങൾ നടക്കുകയാണ്. കൃഷി നാശം രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകൾക്കുളളിൽ 10 ഓളം മിന്നൽ ചുഴലികളാണ് തൃശൂരിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്.
കേരളത്തിന് വീണ്ടും ഭീഷണിയായി ന്യൂനമർദ്ദവും ചക്രവാതചുഴിയും രൂപപ്പെടുന്നതിനിടെയാണ് ചുഴലിക്കാറ്റ്. കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായാണ് ചക്രവാത ചുഴി നിലനിൽക്കുന്നത്. മധ്യ - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. കേരളത്തിൽ കഴിഞ്ഞ 4 ദിവസമായി മഴ തുടരുകയാണ്.
ഇന്ന് 12-09-2022 ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണം.
തീവ്രന്യൂനമർദ്ദം ഇന്ന് ശക്തി കുറയും, സംസ്ഥാനത്തെ മഴ സാഹചര്യവും മാറും; 6 ജില്ലകളിൽ ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം മാറുന്നു. ഇന്ന് കൂടിയേ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളുവെന്നാണ് വ്യക്തമാകുന്നത്. തെക്കു ഒഡിഷ തീരത്തിന് സമീപമായുള്ള തീവ്ര ന്യൂനമർദ്ദം ഇന്ന് ശക്തി കുറയാനാണ് സാധ്യത. ഇതിനാലാണ് ഇന്നത്തോടെ മഴയ്ക്കും ശക്തി കുറയുക. അതേസമയം ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത നിലനിൽക്കുന്നുണ്ട്. മധ്യ - വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. ഇത് പ്രകാരം 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ ജാഗ്രത തുടരണം.
Read More : കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്, കൊണ്ടത് 12 കാരിക്ക്, തലയ്ക്ക് പരിക്കേറ്റ കീർത്തന ആശുപത്രിയിൽ ചികിത്സ തേടി