നാളെയാണ് രഞ്ജിതയുടെ സംസാര ചടങ്ങുകൾ നടക്കുക.
പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയുടെ പൊതുദർശനവും സംസ്കാര ചടങ്ങും നാളെ നടക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ രണ്ടു വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടർ. പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ, പുല്ലാട് വടക്കേകവല മോഡൽ യുപി സ്കൂൾ എന്നിവയ്ക്കാണ് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചത്. നാളെയാണ് രഞ്ജിതയുടെ സംസാര ചടങ്ങുകൾ നടക്കുക. മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരുന്നു. നാളെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം എത്തുക.
അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് യോജിച്ചത്. രഞ്ജിതയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നും സംസ്കാരം നാളെ നടത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു. നാളെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തും. തുടർന്ന് പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം നടത്തും. വൈകിട്ടോടെ വീട്ടുവളപ്പിൽ വെച്ചായിരിക്കും സംസ്കാരം. കേരളത്തിൽ സർക്കാർ ജോലിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് രഞ്ജിത വിമാന അപകടത്തിൽപ്പെട്ടത്. എട്ട് മാസമായി ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സർക്കാർ ജോലിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയിൽ ജോലിയിൽ കയറാനായിരുന്നു രഞ്ജിത ഒരുങ്ങിയിരുന്നത്. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു രഞ്ജിതയുടെ യാത്രോദേശ്യം. വൃദ്ധയായ അമ്മ തുളസി, ചെറിയ കുട്ടികളായ ഇന്ദുചൂഡന്‍, ഇതിക എന്നീ മക്കളാണ് വീട്ടില്‍ രഞ്ജിതയ്ക്കുള്ളത്.
ഗോപകുമാരന്‍ നായര്‍- തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത. പന്തളത്ത് നഴ്‌സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്‌സിങ് ജോലി ആരംഭിക്കുന്നത്. അവിടെ നിന്നും ഒമാനിലേക്ക് പോയി. ഒമാനില്‍ നിന്നാണ് ബ്രിട്ടനിലേക്ക് ജോലി മാറുന്നത്. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ ജോലി നേടിയ രഞ്ജിത, ദീര്‍ഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. രഞ്ജിതയ്ക്ക് രണ്ട് കുട്ടികളാണുള്ളത്. മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്, മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.



