'ഞാൻ സിപിഎമ്മുകാരൻ', ആവർത്തിച്ച് ഷാജഹാൻ കൊലക്കേസ് പ്രതി, പ്രതികരണം കോടതിയിലെത്തിച്ചപ്പോൾ
കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആവർത്തിക്കുന്നതിനിടെയാണ് പ്രതിയുടെ വെളിപ്പെടുത്തൽ.
പാലക്കാട് : താൻ സിപിഎമ്മുകാരനാണെന്ന് ആവർത്തിച്ച് പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊന്ന കേസിലെ പ്രതി അനീഷ്. കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതിയുടെ പ്രതികരണം. ഇന്നലെയും കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ സിപിഎമ്മുകാരൻ തന്നെയാണെന്ന് ഇയാൾ വെളിപ്പെടുത്തിയിരുന്നു.ഞങ്ങൾ എല്ലാവരും കമ്മ്യൂണിസ്റ്റകാരാണെന്നു ഷാജഹാൻ കൊലക്കേസ് ഒന്നാം പ്രതി നവീനും പ്രതികരിച്ചു.കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആവർത്തിക്കുന്നതിനിടെയാണ് പ്രതിയുടെ വെളിപ്പെടുത്തൽ.
ഷാജഹാൻ കൊല്ലപ്പെട്ട് അഞ്ച് ദിവസമായിട്ടും കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഷാജഹാനെ കൊലപ്പെടുത്തിയത് വ്യക്തിവിരോധം മൂലമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൊലീസ് നിലപാടിൽ കടുത്ത അതൃപ്തിയിലാണ് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് വിയോജിപ്പ് തുടങ്ങിയത് എന്ന പൊലീസ് ഭാഷ്യവും സിപിഎം തള്ളുന്നു.
പ്രതികളുമായി ബന്ധപ്പെട്ട്, 'ശ്രീകൃഷ്ണ ജയന്തി ബോർഡ് വയ്ക്കൽ, രക്ഷബന്ധൻ പരിപാടി കഴിഞ്ഞു വന്നു. രാഖി ഉണ്ടായിരുന്നു' എന്നെല്ലാമാണ് പൊലീസ് വിശദീകരിച്ചത്. ഇതൊക്കെ ആര്‍എസ്എസ് ബന്ധത്തിനുള്ള തെളിവല്ലേയെന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ആരായുന്നത്. 'കൊലപാതകത്തിന് ആര്‍എസ്എസിന്റെ സഹായം പ്രതികൾക്ക് കിട്ടിയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയതെന്നും സിപിഎം ആവർത്തിക്കുന്നു. പ്രതികൾക്ക് ആര്‍എസ്എസ് ബന്ധമാണുള്ളതെന്നും വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സിപിഎം ചോദിക്കുന്നു. അതേ സമയം പ്രതികളിൽ ചിലർക്ക് നേരത്തെ സിപിഎം ബന്ധമുണ്ടായിരുന്നുവെന്നും ജില്ലാ സെക്രട്ടറി വിശദീകരിക്കുന്നു. എന്നാൽ താൻ സിപിഎമ്മുകാരനെന്ന പ്രതിയുടെ പ്രതികരണം സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
അതേ സമയം, ഷാജഹാൻ കൊലക്കേസിൽ ഇന്നലെ അറസ്റ്റിലായ നാലു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. അഞ്ച് മുതൽ എട്ട് വരെയുള്ള പ്രതികളായ വിഷ്ണു,സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരെയാണ് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കേസിൽ പ്രതികളെ സഹായിച്ചവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. എട്ട് പേരെയാണ് ഇതുവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഷാജഹാൻ കൊലക്കേസ്: 4 പേര്‍ കൂടി അറസ്റ്റിൽ; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം