സിപിഎമ്മിന്റെ പിന്തുണയിൽ വിശ്വാസമില്ല, അച്ഛനെയും അമ്മയെയും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കണം: അനുപമ
അച്ഛനും അമ്മയ്ക്കും പുതിയ പാർട്ടി സ്ഥാനങ്ങൾ കിട്ടുന്നുണ്ട്. അവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കിയാണ് പാർട്ടി തനിക്കുള്ള പിന്തുണ അറിയിക്കേണ്ടതെന്നും അനുപമ
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സിപിഎമ്മിനെതിരെ പരാതിക്കാരിയായ അമ്മ അനുപമ. സിപിഎം ഇപ്പോൾ നൽകുന്ന പിന്തുണയിൽ വിശ്വാസമില്ലെന്ന് അവർ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ വ്യക്തമാക്കി. അച്ഛനെയും അമ്മയെയും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അനുപമ പറഞ്ഞതിങ്ങനെ - 'എന്റെ അച്ഛനും അമ്മയും ഇപ്പോഴും പാർട്ടിയിലിരിക്കുന്നു, ഓരോ സ്ഥാനങ്ങളിലിരിക്കുന്നു. പുതിയ ഓരോ സ്ഥാനങ്ങൾ അവർക്ക് ലഭിക്കുന്നു. ആ സ്ഥാനങ്ങളിൽ നിന്ന് അവർ ഇപ്പോഴും തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ ആ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് അവരെ തത്കാലമെങ്കിലും സസ്പെന്റ് ചെയ്യുകയോ ചെയ്തുകൊണ്ടാണ് അവർ (സിപിഎം പാർട്ടി) എന്നോടുള്ള പിന്തുണ അറിയിക്കേണ്ടത്.'
അതേസമയം ചർച്ചയിൽ പങ്കെടുത്ത സാമൂഹ്യ പ്രവർത്തക ജെ ദേവിക സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റിയംഗത്തിന് നേരെ നടത്തിയ ആരോപണവും പുതിയ വിവാദത്തിന് വഴിമരുന്നിട്ടു. പീഡോഫൈലായ നേതാവ് തന്റെ അസിസ്റ്റന്റായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും പേരൂർക്കട പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്നും അവർ ആരോപിച്ചു. വളരെയേറെ സമ്മർദ്ദം ചെലുത്തിയാണ് കേസെടുത്തതെന്നും അവർ കുറ്റപ്പെടുത്തി.