കുടുംബശ്രീ വഴി പെട്ടെന്ന് കിട്ടാനാണ്  ജില്ലാ സെക്രട്ടറിക്ക് നൽകാൻ കത്ത്  തയാറാക്കിയത് .പക്ഷേ താൻ കത്ത് കൊടുത്തിട്ടില്ല .പുറത്ത് വിട്ടത്തിൽ ആരോ പ്രവർത്തിച്ചു.അത് പോലീസ് കണ്ടെത്തും 

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് കത്ത് തയാറാക്കിയത് താന്‍ തന്നെ എന്ന് സമ്മതിച്ച് ഡി ആര്‍ അനിൽ. തനിക്ക് ധാരണ പിശക് ഉണ്ടായി. കുടുംബശ്രീ വഴി പെട്ടെന്ന് കിട്ടാനാണ് ജില്ലാ സെക്രട്ടറിക്ക് നൽകാൻ കത്ത് തയാറാക്കിയത് .പക്ഷേ താൻ കത്ത് കൊടുത്തിട്ടില്ല. പുറത്ത് വിട്ടത്തിൽ ആരോ പ്രവർത്തിച്ചു. അത് പൊലീസ് കണ്ടെത്തും. പരാതി നൽകുമെന്നും അദ്ദേഹം ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

കരാര്‍ നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി ആര്‍ അനില്‍ അയച്ച കത്തില്‍ വിശദീകരണവുമായി സിപിഎം കൗണ്‍സിലര്‍ അംശു വാമദേവന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം നഗരസഭ പാര്‍ലമെന്‍ററി സെക്രട്ടറി കൂടിയായ ഡി ആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്തിനെ കുറിച്ച് ന്യൂസ് അവറിലായിരുന്നു അംശു വാമദേവന്‍റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം നഗരസഭ പാര്‍ലമെന്‍ററി സെക്രട്ടറി എന്ന നിലയില്‍ കത്ത് തയ്യാറാക്കിയിരുന്നുവെന്നും എന്നാല്‍ അത് ജില്ലാ സെക്രട്ടറിക്ക് കൈമാറിയിട്ടില്ലെന്നും ഡി ആര്‍ അനില്‍ പറഞ്ഞുവെന്ന് അംശു വാമദേവന്‍ ന്യൂസ് അവറില്‍ പറഞ്ഞു. 

എസ് എ റ്റി ആശുപത്രിയിലെ കൂട്ടിരുപ്പുകാര്‍ക്കായി നിര്‍മ്മിച്ചിരിക്കുന്ന വിശ്രമകേന്ദ്രം തുറക്കുന്നില്ലെന്നും തിരുവനന്തപുരം നഗരസഭ വന്‍ അലംഭാവം കാണിക്കുന്നുവെന്നും എന്ന തരത്തില്‍ പത്ര വാര്‍ത്ത വന്നതിന്‍റെ അടിസ്ഥാനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കാട്ടി പാര്‍ലമെന്‍ററി സെക്രട്ടറി എന്ന നിലയില്‍ ജില്ലാ സെക്രട്ടറിയോട് ആവസ്യപ്പെടാന്‍ കത്ത് തയ്യാറാക്കിയിരുന്നു. എന്നാല്‍, കുടുംബശ്രീയുടെ ജില്ലാ മിഷനുമായി ബന്ധപ്പെട്ട് വിശ്രമകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനാല്‍ ആ കത്ത് ജില്ലാ സെക്രട്ടറിക്ക് കൈമാറിയില്ലെന്നുമാണ് ഡി ആര്‍ അനില്‍ പറഞ്ഞതെന്ന് അംശു വാമദേവന്‍ കൂട്ടിച്ചേര്‍ത്തു.