വിവാഹ ദിനത്തിൽ പുലർച്ചെയുണ്ടായ കാറപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ വധു ആവണിയെ ശസ്ത്രക്രിയക്ക് വിധേയയാക്കും. ഇന്ന് നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിൽ വച്ച് ഷാരോൺ ആവണിയുടെ കഴുത്തിൽ താലിചാർത്തിയിരുന്നു.

കൊച്ചി: വിവാഹ ദിനത്തിൽ അപ്രതീക്ഷിതമായി വന്ന അപകടത്തിൽ ആവണിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്ന് വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.സുധീഷ് കരുണാകരൻ. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ആവണിയുടെയും ഷാരോണിന്റെയും വിവാഹം നടന്ന ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ആവണി അപകടനില തരണം ചെയ്തെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് സാരമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. നാളെ ആവണിയെ ശസ്ത്രക്രിയക്ക് വിധേയയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയ ആവണി ആലപ്പുഴ കൊമ്മാടി സ്വദേശിയാണ്. ആലപ്പുഴ തുമ്പോളി സ്വദേശിയും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ഇന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വെച്ചാണ് നടന്നത്. തുമ്പോളിയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ പുലര്‍ച്ചെ മൂന്ന് മണിയോടെ മേയ്ക്കപ്പിനായി വധു ആവണിയുമായി കുമരകത്തേക്ക് പോയ കാർ വഴിമധ്യേ മരത്തിൽ ഇടിച്ച് അപകടം സംഭവിച്ചിരുന്നു.

നാട്ടുകാരും പൊലീസും ചേർന്ന് മൂവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് എത്തിച്ചത്. നട്ടെല്ലിന് സാരമായി പരിക്കേറ്റതിനാൽ ആവണിയെ വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് വരന്‍ ഷാരോണും കുടുംബവും ആശുപത്രിയിലെത്തിയിരുന്നു. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതർ അംഗീകരിക്കുകയായിരുന്നു. പകൽ 12.15നും 12.30നും ഇടയിലായിരുന്നു മുഹൂര്‍ത്തം. ആശുപത്രി അധികൃതര്‍ അത്യാഹിത വിഭാഗത്തില്‍ തന്നെ വരന് താലികെട്ടാനുള്ള സൗകര്യമൊരുക്കി. രോഗിക്ക് ഒരുബുദ്ധിമുട്ടുമുണ്ടാകാത്ത വിധത്തില്‍ അത്യാഹിത വിഭാഗത്തിലാണ് വിവാഹം നടന്നത്.