ഇടുക്കിയിലെ അനധികൃത ക്വാറി തുറക്കാൻ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്
നിയമലംഘനങ്ങളുടെ പേരിൽ അടച്ചുപൂട്ടി സീൽവച്ച ഇരുകുട്ടി ക്വാറി തുറക്കാനുള്ള നീക്കങ്ങൾ തകൃതിയായിരുന്നു. എന്നാൽ നാട്ടുകാരുടെ ജീവന് ഭീഷണിയായ ക്വാറി ഒരു കാരണവശാലും തുറക്കില്ലെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ വ്യക്തമാക്കി.
ഇടുക്കി: ഇടുക്കി ഇരുകുട്ടിയിലെ അനധികൃത ക്വാറി തുറക്കാൻ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ. അടച്ചുപൂട്ടിയ ക്വാറിയിൽ സമാന്തര ഗേറ്റ് സ്ഥാപിച്ചതിൽ നടപടിയെടുക്കും. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തഹസിൽദാർക്ക് നിർദ്ദേശം നൽകി.
നിയമലംഘനങ്ങളുടെ പേരിൽ അടച്ചുപൂട്ടി സീൽവച്ച ഇരുകുട്ടി ക്വാറി തുറക്കാനുള്ള നീക്കങ്ങൾ തകൃതിയായിരുന്നു. എന്നാൽ നാട്ടുകാരുടെ ജീവന് ഭീഷണിയായ ക്വാറി ഒരു കാരണവശാലും തുറക്കില്ലെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ വ്യക്തമാക്കി. പൂട്ടി സീൽ വച്ച ഗേറ്റിന് പകരം സമാന്തരഗേറ്റ് സ്ഥാപിച്ച് ഹിറ്റാച്ചി അടക്കമുള്ള യന്ത്രങ്ങൾ ക്വാറി ഉടമ പാറമടയിൽ കയറ്റിരുന്നു. ഇതിൽ നടപടിയുണ്ടാകും. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇടുക്കി തഹസിൽദാർക്ക് നിർദ്ദേശം നൽകിയതായും ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കുഴിക്കാട്ടിൽ ഗ്രാനൈറ്റ്സ് അനുമതിയിൽ കൂടുതൽ പാറപൊട്ടിച്ചതായി നേരത്തെ ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ റവന്യൂ വകുപ്പിന്റെ നിസഹകരണം മൂലം ഇതിലെ കണക്കെടുപ്പ് നടന്നില്ല. അനധികൃതമായി പാറപൊട്ടിച്ചതിലൂടെ കോടികളുടെ നഷ്ടമാണ് സർക്കാരിനുണ്ടായത്. കണക്കെടുപ്പ് വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയതായും ജില്ലാ കളക്ടർ വ്യക്തമാക്കി.