നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിലെ സ്ഥാനാർഥി നിർണയ തർക്കങ്ങൾ രൂക്ഷമാവുകയാണ്, പ്രത്യേകിച്ച് കെ സുധാകരന്റെ നിലപാടിനെ ചൊല്ലി. ഈ തർക്കങ്ങൾ പാർട്ടിയുടെ വിജയപ്രതീക്ഷകളെ ബാധിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ പോളിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഓരോ ദിവസവും കൂടി വരിയാണ്. കോണ്‍ഗ്രസിനെ ഏറ്റവുമധികം വലിച്ചിരിക്കുന്നത് മുതിര്‍ന്ന നേതാവും എംപിയുമായ കെ സുധാകരന്‍റെ നിലപാടാണ്. കണ്ണൂരിൽ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച സുധാകരനെ പാര്‍ട്ടി തിരുത്തിയിരുന്നു. പിന്നാലെ എംപിമാര്‍ മത്സരിക്കേണ്ട എന്ന നിലപാട് എഐസിസി നേതൃത്വം കടുപ്പിച്ചതോടെ സുധാകരൻ ഇടഞ്ഞ് നിൽക്കുകയാണ്. അടൂരിലും ചടയമംഗലത്തും തിരുവനന്തപുരത്തുമെല്ലാം ഇത്തരത്തിൽ കോണ്‍ഗ്രസിനുള്ളിൽ പ്രശ്നങ്ങൾ തലപൊക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് 'യൂ ട്യൂബ് പോളി'ലെ ഇന്നത്തെ ചോദ്യവും അതുമായി ബന്ധപ്പെട്ടതായിരുന്നു. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങൾ കോൺഗ്രസിന്‍റെ പ്രതീക്ഷകളെ ബാധിക്കുമെന്ന് കരുതുന്നുണ്ടോ എന്നതായിരുന്നു ചോദ്യം. 29,000ത്തിലേറെ വോട്ടുകളാണ് പോളിൽ വന്നത്. ഇതിൽ 54 ശതമാനം പേരും സ്ഥാനാര്‍ത്ഥി നിർണയത്തിലെ തർക്കങ്ങൾ കോൺഗ്രസിന്‍റെ പ്രതീക്ഷകളെ ബാധിക്കും എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍, 30 ശതമാനം പേര് ഇത്തരം തർക്കങ്ങൾ പാർട്ടിയുടെ പ്രതീക്ഷകളെ ബാധിക്കില്ലെന്ന് അഭിപ്രായം വ്യക്തമാക്കി. 17 ശതമാനം പേർക്ക് ഈ വിഷയത്തിൽ ഒരു അഭിപ്രായവും ഇല്ലെന്നാണ് രേഖപ്പെടുത്തിയത്.