'വികാരിയുടെ ചുമതലയുള്ളയാൾ പാർട്ടി അംഗത്വം എടുക്കുന്നത് ഇടവക അംഗങ്ങൾക്ക് ഇടയിൽ ഭിന്നത ഉണ്ടാക്കും'
ഇടുക്കി : ഇടുക്കി മങ്കുവ പള്ളി വികാരി ഫാ. കുര്യാക്കോസ് മറ്റത്തിൽ ബിജെപിയിൽ ചേർന്നതിന് പിന്നാലെ നടപടിയെടുത്ത സംഭവത്തിൽ വിശദീകരണവുമായി ഇടുക്കി രൂപത. പാർട്ടിയിൽ അംഗത്വമെടുത്തത് സഭാ നിയമങ്ങൾക്ക് വിരുദ്ധമാണ്. വികാരിയുടെ ചുമതലയുള്ളയാൾ പാർട്ടി അംഗത്വം എടുക്കുന്നത് ഇടവക അംഗങ്ങൾക്ക് ഇടയിൽ ഭിന്നത ഉണ്ടാക്കുമെന്നും അക്കാരണത്താലാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ചുമതലയിൽ നിന്നും മാറ്റി നടപടി എടുത്തതെന്നും മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ ജിൻസ് കാരക്കാട്ടിൽ വിശദീകരിച്ചു.
കൂടുതൽ അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കും.കമ്മിഷൻ റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമെങ്കിൽ തുടർ നടപടി സ്വീകരിക്കും. അനുഭാവം പ്രകടിപ്പിക്കുകയും അംഗത്വം എടുക്കുന്നതും രണ്ടും രണ്ടാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമ്മർദ്ദ ശക്തിയായി സഭ മാറിയിട്ടുണ്ടെന്നും ഫാ ജിൻസ് കാരക്കാട്ടിൽ ചൂണ്ടിക്കാട്ടി.
ബിജെപിയിൽ ചേർന്ന വികാരിക്കെതിരെ നടപടി
റോമന്‍ കത്തോലിക്കാ സഭയുടെ നിയമപ്രകാരം പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പാടില്ല. വൈദികന്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ഇടവകയിലെ വിശ്വാസികള്‍ക്കിടയില്‍ പ്രശ്നമുണ്ടാകുമെന്ന നിരീക്ഷണത്തേ തുടര്‍ന്നാണ് സഭാ നിലപാട്. അരമനയില്‍ നിന്ന് വൈദികരുടെ പ്രത്യേക സംഘമെത്തിയാണ് വൈദികനെ പ്രായമായ പുരോഹിതര താമസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഇന്നലെ പള്ളിയില്‍ വച്ച് വൈദികന് ബിജെപി നേതൃത്വം സ്വീകരണം നല്‍കിയിരുന്നു. 15 ദിവസത്തിന് മുന്‍പാണ് അംഗത്വം നല്‍കിയതെന്നാണ് ബിജെപി നേതൃത്വം വിശദമാക്കുന്നത്. വൈദികന്റെ അനുമതിയോടെയാണ് ചിത്രം പുറത്ത് വിട്ടതെന്നും ബിജെപി പ്രാദേശിക നേതാക്കള്‍ വിശദമാക്കുന്നു.

