Asianet News MalayalamAsianet News Malayalam

നിശാപാർട്ടി കേസ്: സ്വകാര്യ റിസോർട്ടിന് സ്റ്റോപ്പ്‌ മെമ്മോ; തണ്ണിക്കോട്ട് മെറ്റൽസ് റവന്യു വകുപ്പ് അടപ്പിച്ചു

രാജാപ്പാറയിലെ ജംഗിൾ പാലസ് റിസോർട്ടിനാണ് സ്റ്റോപ്പ്‌ മെമ്മോ നല്‍കിയത്. നോട്ടീസിന്റെ പകർപ്പ് ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

Idukki Night Party Case action against thannikkod metals
Author
Idukki, First Published Jul 8, 2020, 11:04 AM IST

ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച നിശാപാർട്ടി നടത്തിയ റിസോർട്ടിന് ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ്‌ മെമ്മോ നൽകി. രാജാപ്പാറയിലെ ജംഗിൾ പാലസ് റിസോർട്ടിനാണ് സ്റ്റോപ്പ്‌ മെമ്മോ നല്‍കിയത്. അതേസമയം, തണ്ണിക്കോട്ട് മെറ്റൽസ് റവന്യു വകുപ്പ് അടപ്പിച്ചു. ലൈസൻസ് ഇല്ലാത്ത ക്രഷർ തുറന്നതിതിനെ തുടർന്നാണ് നടപടി. തണ്ണിക്കോട്ട് മെറ്റൽസ് ഉടമ റോയി കുര്യനെതിരെ നടപടിയെടുക്കുമെന്നും റവന്യു വകുപ്പ് അറിയിച്ചു.

മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റൽസിന് ലൈസൻസില്ലെന്ന് ഉടുമ്പൻചോല പഞ്ചായത്തും ജിയോളജി വകുപ്പും പറയുന്നത്. ക്രഷർ യൂണിറ്റിനാവശ്യമായ അപേക്ഷ പോലും നൽകാതെയാണ് ഉദ്ഘാടനം നടത്തിയത്. ഇതോടെ അനധികൃത പാറഖനനത്തിന് മന്ത്രി ഒത്താശ ചെയ്യുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

കഴിഞ്ഞ 28 നാണ് തണ്ണിക്കോട്ട് മെറ്റൽസ് എന്ന സ്ഥാപനം മന്ത്രി എം എം മണി വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാപാർട്ടി നടത്തിയത് വൻ വിവാദമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ബെല്ലി ഡാൻസും മദ്യസൽക്കാരമൊക്കെയുള്ള പാർട്ടി. എന്നാൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ക്രഷർ യൂണിറ്റിന് ലൈസൻസ് ഇല്ലെന്നാണ് ഉടുമ്പൻചോല പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. ഒരു അപേക്ഷ പോലും തന്റെ മുന്നിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 

നിശാപാർട്ടി കേസിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യൻ ഉൾപ്പടെ 22 പേർ കൂടി ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കൊവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടി നടത്തിയ കേസിൽ അറസ്റ്റിലാവുന്നവരുടെ എണ്ണം 28 ആയി. പൊലീസിന്‍റെ കണക്കിൽ ഇനി 19 പേരെകൂടി അറസ്റ്റ് ചെയ്യാനുണ്ട്. അടുത്ത ദിവസം തന്നെ ഇവരുടെ അറസ്റ്റുണ്ടാകുമെന്നാണ് ശാന്തൻപാറ പൊലീസ് പറയുന്നത്. 

Also Read: രാജാപ്പാറയിലെ നിശാപാർട്ടി; തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ അടക്കം 22 പേര്‍ കൂടി അറസ്റ്റില്‍ 

Follow Us:
Download App:
  • android
  • ios