പട്ടയവ്യവസ്ഥകൾ ലംഘിച്ചു; പള്ളിവാസലില്‍ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം റദ്ദാക്കി
പട്ടയവ്യവസ്ഥകൾ ലംഘിച്ചതിനാണ് നടപടി. പള്ളിവാസലിലെ ചെങ്കുത്തായ താഴ്വരയിലുള്ള ആംബർ ഡെയ്ൽ റിസോര്‍ട്ട്, നിർമാണത്തിലിരിക്കുന്ന മറ്റ് രണ്ട് റിസോര്‍ട്ടുകൾ എന്നിവയുടെ പട്ടയമാണ് റദ്ദാക്കിയത്.
ഇടുക്കി: മൂന്നാറിനടുത്ത് പള്ളിവാസലിലെ മൂന്ന് റിസോര്‍ട്ടുകളുടെ പട്ടയം ഇടുക്കി ജില്ലഭരണകൂടം റദ്ദാക്കി. പട്ടയവ്യവസ്ഥകൾ ലംഘിച്ചതിനാണ് നടപടി. റിസോര്‍ട്ടുകളുടെ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തണ്ടപ്പേരുകൾ റദ്ദാക്കി പട്ടയം അസാധുവാക്കിയതോടെ മൂന്ന് റിസോര്‍ട്ടുകളുടെയും ഭൂമി ഏറ്റെടുക്കാൻ ദേവികുളം തഹസിൽദാരെ ജില്ലാഭരണകൂടം ചുമതലപ്പെടുത്തി.
പള്ളിവാസലിലെ ചെങ്കുത്തായ താഴ്വരയിലുള്ള ആംബർ ഡെയ്ൽ റിസോര്‍ട്ട്, നിർമാണത്തിലിരിക്കുന്ന മറ്റ് രണ്ട് റിസോര്‍ട്ടുകൾ എന്നിവയുടെ പട്ടയമാണ് റദ്ദാക്കിയത്. വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നടപടി. പഴയ പ്ലംജൂഡി റിസോർട്ടാണ് ആംബർ ഡെയ്ൽ.
1964ലെ ഭൂപതിവ് ചട്ടം അനുസരിച്ചാണ് മൂന്ന് റിസോര്‍ട്ടുകൾക്കും പട്ടയം അനുവദിച്ചത്. ഇതനുസരിച്ച് പട്ടയഭൂമി കൃഷി ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാനാകൂ. ഇക്കാര്യം അറിഞ്ഞിട്ടും റിസോര്‍ട്ട് ഉടമകൾ ചട്ടം ലംഘിച്ച് പട്ടയ ഭൂമിയിൽ ബഹുനില കെട്ടിടം പണിതുയർത്തിയെന്ന് വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ ഡിസംബറിൽ കളക്ടർ വിളിച്ച ഹിയറിംഗിലും കെട്ടിടം പണിതത് സാധൂകരിക്കാനുള്ള രേഖകൾ ഹാജാരാക്കാൻ റിസോര്‍ട്ട് ഉടമകൾക്ക് കഴിഞ്ഞിരുന്നില്ല.
കെഎസ്ഇബിയുടെ സ്വകാര്യ വഴി ഉപയോഗപ്പെടുത്തി നിർമിച്ച പ്ലംജൂഡി റിസോര്‍ട്ടിനെതിരെ നേരത്തെയും പലതവണ ആരോപണം ഉയർന്നിട്ടുണ്ട്. 2018ലെ പ്രളയത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ പ്ലംജൂഡി ഒറ്റപ്പെട്ടിരുന്നു. റിസോര്‍ട്ടിൽ കുടുങ്ങിയ വിദേശ വിനോദസഞ്ചാരികൾ അടക്കമുള്ളവരെ രക്ഷാസേന എത്തിയാണ് പുറത്തെത്തിച്ചത്.