ഇടുക്കി സത്രം എയർസ്ട്രിപ്പ് തകർച്ചയ്ക്ക് കാരണം നിർമ്മാണത്തിലെ അപാകതയും,കരാറുകാരനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും
മണ്ണിടിഞ്ഞതിനു മറു വശത്തെ മൊട്ടക്കുന്നിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകാൻ റൺവേക്കടിയിലൂടെ രണ്ടു പൈപ്പുകൾ സ്ഥാപിച്ചിരുന്നു. ഇതിലുണ്ടായ അപാകതയാണ് വൻ തോതിലുള്ള മണ്ണിടിച്ചിലിനു കാരണമായതെന്നാണ് നിഗമനം.
ഇടുക്കി : കനത്ത മഴക്കൊപ്പം നിർമ്മാണത്തിലെ അപാകതയും ഇടുക്കി സത്രം എയർ സ്ട്രിപ്പിൻറെ റൺവേയുടെ ഒരു ഭാഗം ഇടിഞ്ഞു പോകാൻ കാരണമായതായി ദുരന്ത നിവാരണ അതോറിട്ടിയിലെ ശാസ്ത്ര സംഘത്തിൻറെ പരിശോധനയിൽ കണ്ടെത്തി. വീണ്ടും ഇടിയാതിരിക്കാൻ
കയർ ഭൂ വസ്ത്രം സ്ഥാപിക്കണമെന്ന് സംഘം നിർദ്ദേശം നൽകി.
കഴിഞ്ഞ ജൂലൈ മാസം പെയ്ത കനത്ത മഴയിലാണ് സത്രം എയർ സ്ട്രിപ്പിൻറെ റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നത്. ഒരു വശത്തെ ഷോൾഡറിന്‍റെ ഭാഗവും ഒലിച്ചു പോയിരുന്നു. ഇതിൻറെ കാരണം കണ്ടെത്തുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനുമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയിൽ നിന്നുള്ള ശാസ്ത്രജ്ഞൻ ജി എസ് പ്രദീപിൻറെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. മണ്ണിടിഞ്ഞതിനു മറു വശത്തെ മൊട്ടക്കുന്നിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകാൻ റൺവേക്കടിയിലൂടെ രണ്ടു പൈപ്പുകൾ സ്ഥാപിച്ചിരുന്നു. ഇതിലുണ്ടായ അപാകതയാണ് വൻ തോതിലുള്ള മണ്ണിടിച്ചിലിനു കാരണമായതെന്നാണ് നിഗമനം.
ആവശ്യത്തിനു നീളവും വണ്ണവുമില്ലാത്ത പൈപ്പാണ് സ്ഥാപിച്ചിരുന്നത്. റൺവേയുടെ മുകളിലൂടെ വെള്ളമൊഴുകിയത് അപകടത്തിനു കാരണമായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. നിലവിലെ സ്ഥിതിയിൽ വീണ്ടു മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ മണ്ണിൻറെ ഘടന സംബന്ധിച്ച് വിശദമായ പരിശോധന നടത്തും. അതിനു ശേഷം കയർ ഭൂ വസ്ത്രം വിരിക്കാനുള്ള നടപടികൾ ആരംഭിക്കും.
നിർമ്മാണത്തിൽ അപകതയുണ്ടായതിനാൽ കരാറുകാരനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ബാക്കി വരുന്ന തുക ദുരന്ത നിവാരണ നിയമ പ്രകാരം ലഭ്യമാക്കും. ഇടുക്കിയിൽ പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാ പ്രവർത്തനത്തിന് എയർ സട്രിപ്പ് ഉപയോഗിക്കാനുള്ള ശപാർശയും സംഘം നൽകും. ഇതിനിടെ വിമാനമിറക്കാൻ തടസ്സമായി നിന്ന മൺതിട്ട മാറ്റുന്ന പണികൾ ഇതുവരെ പൂർത്തിയായിട്ടില്ല. സത്രത്തിലേക്കുള്ള റോഡ് ടാർ ചെയ്യുന്നതിനായി എൻസിസി പൊതുമരാമത്ത് വകുപ്പിന് പണം കൈമാറിയിരുന്നു. എന്നാൽ ഇതുവരെ ടെണ്ടർ പോലും ചെയ്തിട്ടില്ല. രണ്ടരക്കിലോമീറ്ററിലേറെ റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്