സ്കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സമസ്തയുടെ വിമർശനത്തിന് പിന്നാലെയാണ് പ്രതികരണം. സമയ ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തുമെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കിൽ സ്കൂൾ സമയം കൂട്ടിയ ഉത്തരവ് പിൻവലിക്കാം. ആർക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താൻ കഴിയും. ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പരാതി ലഭിച്ചാൽ ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ രംഗത്തെത്തിയിരുന്നു. സ്കൂൾ സമയമാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത ചരിത്രം- കോഫി ടേബിൾ പുസ്തകത്തിൻ്റെ പ്രകാശന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.