ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗ് തടയാമെന്ന് പറഞ്ഞ് കാസർകോട്ടെ കോൺഗ്രസ് നേതാവ് പണം തട്ടിയെന്ന പരാതിയിൽ സമഗ്ര അന്വേഷണം വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇത് ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യമാണെന്നും വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാസർകോട്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഹാക്കിംഗുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ അത് ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യവും തിരഞ്ഞെടുപ്പ് അട്ടിമറിയുമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വിഷയത്തിൽ താൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കേവലം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി കൂട്ടിച്ചേർത്തു. എത്ര ഉന്നതനായ ആളായാലും കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും, വിഷയത്തിൽ മാധ്യമങ്ങൾക്ക് വാർത്ത നൽകിയവർ പൊലീസിലോ അധികാരികൾക്കോ പരാതി കൂടി നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാസർകോട്ടെ കോൺഗ്രസ് നേതാവ് ബി.എം. ജമാലിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. ഇവിഎം ഹാക്കിംഗിന് ബിജെപി പദ്ധതിയിടുന്നുണ്ടെന്നും ഇത് തടയാൻ തന്റെ പക്കൽ സാങ്കേതികവിദ്യയുണ്ടെന്നും പറഞ്ഞ് ജമാൽ പണം തട്ടിയെന്നാണ് പരാതി. ഉദുമ, കാസർകോട് മണ്ഡലങ്ങളിൽ നിന്ന് ഇത്തരത്തിൽ പണം വാങ്ങിയതായാണ് ആരോപണം. സംഭവത്തിൽ ബി.എം. ജമാലിനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി, യുഡിഎഫ് സംസ്ഥാന കമ്മിറ്റിക്കും കെപിസിസി പ്രസിഡന്റിനും പരാതി നൽകിയിട്ടുണ്ട്.