ദുരിതാശ്വാസനിധിയിൽ ലഭിച്ച പണം ദുരുപയോഗം ചെയ്തവരെ യുഡിഎഫ് സർക്കാർ നിയമത്തിനു മുന്നിൽ കൊണ്ടുവരും.
തിരുവനന്തപുരം: പിണറായി വിജയൻ ആത്മാഭിമാനം ഉണ്ടെങ്കിൽ പ്രതിപക്ഷ നേതാവായി ഇരിക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഏഷ്യാനെറ്റ് ന്യൂസിനോട്. കേരളത്തിൽ ഒരു മുഖ്യമന്ത്രിയും ആദ്യ റൗണ്ടിൽ പിന്നോട്ട് പോയിട്ടില്ല. ദുരിതാശ്വാസനിധിയിൽ ലഭിച്ച പണം ദുരുപയോഗം ചെയ്തവരെ യുഡിഎഫ് സർക്കാർ നിയമത്തിനു മുന്നിൽ കൊണ്ടുവരും. എസ്ഡിപിഐ - സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് നല്ല പ്രതിച്ഛായ ഉണ്ടാക്കിയെന്നും പിഎംഎ സലാം പറഞ്ഞു. വെള്ളാപ്പള്ളിയുടെ നിലപാട് യുഡിഎഫിന് സഹായകരമായി. ഇനിയും സഹായിച്ചാൽ പ്രതിപക്ഷം ഉണ്ടാകില്ലെന്നും പിഎംഎ സലാം പറഞ്ഞു.
പിണറായിക്ക് ഉണ്ടായത് കനത്ത പരാജയമാണ്. പ്രതിപക്ഷ സ്ഥാനം മറ്റാരെയെങ്കിലും ഏൽപ്പിച്ച് മാറി നിൽക്കണമെന്നും പിഎംഎ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭിച്ച പണം ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമാക്കുന്നതാണ് വയനാട്ടിൽ കൊടുത്ത വീട്ടിൽ കണ്ടെത്തിയ ചോർച്ച. ദുരുപയോഗം ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ട ബാധ്യതയും സർക്കാരിനുണ്ടാവും.
വെള്ളാപ്പള്ളിയെ പോലുള്ളവർ വർഗീയ പരാമർശങ്ങൾ നടത്തിയാൽ പ്രതിപക്ഷമില്ലാത്ത നിയമസഭ ഉണ്ടാക്കാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹത്തോട് നന്ദിയുണ്ടെന്നും സലാം പറഞ്ഞു. കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകണമെന്നതിൽ കടുംപിടുത്തം ഒന്നും ഉണ്ടായിട്ടില്ല, കടുംപിടുത്തത്തിലേക്ക് പോയാൽ മാത്രമേ ഇടപെടേണ്ടതുള്ളൂവെന്നും പിഎംഎ സലാം പറഞ്ഞു.

