ഐജി നീരജ് കുമാർ ഗുപ്തയും ഉത്തര മേഖല ഡിഐജി പി വിമലാദിത്യയും അന്വേഷണ ഉദ്യോഗസ്ഥരെ കാണും

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നാല് ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇതോടെ ഉന്നത ഉദ്യോഗസ്ഥർ താമരശ്ശേരിയിലേക്ക് പുറപ്പെട്ടു. ഐജി നീരജ് കുമാർ ഗുപ്തയും ഉത്തര മേഖല ഡിഐജി പി വിമലാദിത്യയും അന്വേഷണ ഉദ്യോഗസ്ഥരെ കാണും. പരപ്പൻ പൊയിലിലെ വീട്ടിൽ നിന്ന് മുഹമ്മദ് ഷാഫിയെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

പ്രതികളിൽ ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കാൻ തീരുമാനിച്ചിരുന്നു. സംഭവത്തിൽ പ്രധാന ദൃക്സാക്ഷിയായ ഷാഫിയുടെ ഭാര്യ സെനിയ നൽകുന്ന വിവരം അനുസരിച്ചാണ് രേഖാചിത്രം തയ്യാറാക്കാൻ തീരുമാനിച്ചത്. സംഭവത്തിന് രണ്ടു ദിവസം മുമ്പ് ഷാഫിയെ അന്വേഷിച്ച് വീട്ടിൽ എത്തിയ ആളും നാലംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന ആളും, ഒന്നു തന്നെയാണെന്നാണ് വിവരം. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ രേഖാചിത്രം വരയ്ക്കാനാണ് ശ്രമം.

ഷാഫിയുടെ മൊബൈൽ ഫോൺ കരിപ്പൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഷാഫിയുമായി വയനാട് ഭാഗത്തേക്ക് പോയ കാർ പിന്നീട് കരിപ്പൂരിലേക്ക് പോയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ തട്ടിക്കൊണ്ടുപോകാൻ അക്രമി സംഘം ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് വ്യക്തമായി.

മാസങ്ങൾക്ക് മുമ്പ് ഷാഫിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ വയനാട് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടും പൊലീസിന് കേസിൽ യാതൊരു തുമ്പും കണ്ടെത്താനായിരുന്നില്ല. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ഒരു പ്രതി അജ്നാസിന് ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഘത്തെക്കുറിച്ച് കൂടുതൽ വിവരമുണ്ടെന്നാണ് സൂചന. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും.