ഭൂമി തരംമാറ്റത്തിനെന്ന പേരിൽ സംസ്ഥാനത്ത് അനധികൃത ഏജൻസികൾ വ്യാപകം
ഡാറ്റാബാങ്കിൽ ഉൾപ്പെട്ട വയലുകളടക്കം തരം മാറ്റി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇവയുടെ പ്രവര്‍ത്തനം. ഭൂമി തരം മാറ്റാം, ഫീസ് അടച്ചും അടക്കാതെയും എന്നാണ് സംസ്ഥാനത്ത് ആളുകൂടുന്നിടത്തെല്ലാം വ്യാപകമായ ഈ ബോർഡുകൾ അവകാശപ്പെടുന്നത്.
കൊച്ചി: ഭൂമി തരംമാറ്റത്തിനെന്ന പേരിൽ സംസ്ഥാനത്ത് അനധികൃത ഏജൻസികൾ വ്യാപകമാവുന്നു. ഡാറ്റാബാങ്കിൽ ഉൾപ്പെട്ട വയലുകളടക്കം തരം മാറ്റി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇവയുടെ പ്രവര്‍ത്തനം. ഭൂമി തരം മാറ്റാം, ഫീസ് അടച്ചും അടക്കാതെയും എന്നാണ് സംസ്ഥാനത്ത് ആളുകൂടുന്നിടത്തെല്ലാം വ്യാപകമായ ഈ ബോർഡുകൾ അവകാശപ്പെടുന്നത്.
പരസ്യത്തിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ സംസ്ഥാനത്ത് എവിടെയുള്ള ഭൂമിയാണെങ്കിലും അടുത്ത ദിവസം തന്നെ ഏജന്റ് അവിടെയെത്തും. കാണിച്ചത് 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഡാറ്റാബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണ്. ഇപ്പോഴും വയലാണ്. വശങ്ങളിൽ നീർച്ചാലുണ്ട്, നടുവിൽ കുളവും. ഒരു തരത്തിലും നികത്താൻ അനുമതിയില്ലാത്ത ഭൂമി. തരം മാറ്റി പുരയിടമാക്കിത്തരാമെന്ന് 80 ശതമാനവും ഉറപ്പ് തന്നു ഭൂമി കാണാനെത്തിയ ആൾ. ബാക്കി ഇരുപത് ശതമാനത്തിന്റെ തടസം ഭൂമി വയലായതല്ല, കണ്ണടക്കയ്ക്കേണ്ട ഓഫീസർമാരിൽ ആരെങ്കിലും കൈക്കൂലിക്കാരാകാതിരുന്നാലോ എന്ന ആശങ്കയാണ്.
50 സെന്റിന് താഴെയുള്ള ഭൂമിയാണെങ്കിൽ 3 ലക്ഷം രൂപയ്ക്ക് തരം മാറ്റികിട്ടും. സർക്കാരിലേക്ക് അടക്കേണ്ട ഫീസ് വേറെയും. പരിവർത്തന ഭൂമിയാണെങ്കിൽ ഈ ഫീസ് ഒഴിവാക്കിത്തരാനുമാകുമെന്നാണ് വാഗ്ദാനം. ഞങ്ങൾ ബന്ധപ്പെട്ട ഏജൻസിയുടെ മെയിൻ ഓഫീസ് എറണാകുളം അയ്യപ്പൻ കാവിലാണ്. അനധികൃതമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ വിഡിയോ ജാമാറുകളടക്കം ഘടിപ്പിച്ചാണ് ഓഫീസ് പ്രവർത്തിക്കുന്നത്.