ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി; ഐ എം എയുടെ പണിമുടക്ക് നാളെ
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് സമരം. ഒപികൾ പ്രവര്‍ത്തിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളൊന്നും ചെയ്യില്ല
ദില്ലി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തില്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ നാളെ രാജ്യ വാപകമായി പണിമുടക്കും. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഐഎംഎയുടെ നീക്കം തടയാൻ ആയുര്‍വേദ അസോസിയേഷൻ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട് .
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് സമരം. ഒപികൾ പ്രവര്‍ത്തിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളൊന്നും ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല. ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തിൽ ഡോക്ടര്‍മാര്‍ ഉണ്ടാകും. കിടത്തി ചികിത്സയെ ബാധിക്കില്ല. കൊവിഡ് ആശുപത്രികളെല്ലാം പ്രവര്‍ത്തിക്കും. സൂചന പണിമുടക്കില്‍ ഫലം കണ്ടില്ലെങ്കില്‍ വമ്പൻ സമര പരിപാടികള്‍ക്കാണ് ആലോചന.
സമരം കാരണം മോഡേണ്‍ മെഡിസിൻ ചികില്‍സ കിട്ടാത്തവരെ സഹായിക്കാൻ ആയുര്‍വേദ ഡോക്ടര്‍മാര്‍ രംഗത്തുണ്ട്. നാളെ പരിശോധന സമയം കൂട്ടി സമരത്തെ നേരിടാനാണ് തീരുമാനം. ശല്യ തന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകള്‍ നടത്താണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.