നേരത്തെ പ്രവചിച്ചത് പോലെ ജൂൺ നാലിന് കാലവർഷം എത്തില്ല. ഇനിയും നാല് ദിവസം കഴിഞ്ഞാകും കാലവർഷം എത്തുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തുന്നത് വൈകും. നേരത്തെ പ്രവചിച്ചത് പോലെ ജൂൺ നാലിന് കാലവർഷം എത്തില്ല. ഇനിയും നാല് ദിവസം കഴിഞ്ഞാകും കാലവർഷം എത്തുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സബന്ധനത്തിന് വിലക്കുണ്ട്. നാളെ അറബിക്കടലിൽ രൂപംകൊള്ളുന്ന ചക്രവാതച്ചുഴി, മറ്റന്നാളോടെ ന്യൂനമർദ്ദമായി മാറും. ഇതിന്റെ ദിശയും കാലവർഷത്തെ ബാധിച്ചേക്കും.
വരും മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഉയർന്ന തിരമാല ജാഗ്രതാ നിർദേശം
തെക്കൻ തമിഴ്‌നാട് തീരത്ത് 05.06.2023 രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കൻഡിൽ 25 cm നും 70 cm നും ഇടയിൽ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക
