താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തിൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തി ഇംതിയാസ് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തതായി പൊലീസ് കണ്ടെത്തി
മലപ്പുറം: താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തിൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തി ഇംതിയാസ് സ്വിഗി വഴി ഭക്ഷണം ഓർഡർ ചെയ്തതായി പൊലീസ് കണ്ടെത്തി. അന്വേഷണത്തിൻ്റെ ഭാഗമായി അന്വേഷണസംഘം ഇന്ന് പുലർച്ചെ രണ്ടു മണിയോടെ നാഗ്പൂരിലെത്തി പ്രാഥമിക അന്വേഷണം നടത്തി. കെഎംസിസി പ്രവർത്തകരും, പൊലീസും ചേർന്ന് നാഗ്പൂരിൽ ഇന്നും അന്വേഷണം നടത്തും. ഇക്കഴിഞ്ഞ ഏഴിന് ബാംഗ്ലൂരിൽ എത്തിയതിനുശേഷമാണ് ഇംതിയാസിനെ കാണാതായത്.
ബാംഗ്ലൂർ സാറ്റലൈറ്റിൽ ഇംതിയാസ് എത്തിയതിൻ്റെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിലെ പാർക്കും, സാറ്റലൈറ്റ് ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. നഴ്സിംഗ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങിക്കാനാണ് യുവാവ് ബാംഗ്ലൂരിൽ പോയത്. ബാംഗ്ലൂരിൽ എത്തിയ ഉടൻ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു കുടുംബം. നിലവിൽ താനൂർ പൊലീസ് ആണ് ബാംഗ്ലൂരിൽ അന്വേഷണം നടത്തുന്നത്.


