സംസ്ഥാനത്ത്  എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ട് വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍. സർക്കാർ മേഖലയിലാണ് വാക്സിന്‍ സൗജന്യമായി നല്‍കുക. ഇത് സംബന്ധിച്ച ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം മുതല്‍ കൊവിന്‍ ആപ്പ് വഴി 18 കഴിഞ്ഞവര്‍ക്കും വാക്സിന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. 

പുതിയ ഉത്തരവോടെ സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി ലഭിക്കും. സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എല്ലാവർക്കും സൗജന്യ കൊവിഡ് വാക്സീൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.

18 നും 45 നും ഇടയിലുള്ളവർക്ക് രണ്ട് ഡോസ് വാക്സീൻ സൗജന്യമായി തന്നെ നൽകാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളം ഒരു കോടി ഡോസ് വാക്സീൻ വില കൊടുത്ത് വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. വാക്സീൻ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓർഡർ കൊടുക്കുക എന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona