ഫ്ലാറ്റിൽ യുവതിക്ക് പീഡനം; പ്രതിയുടെ ജീവിത സാഹചര്യം സംശയകരം, സാമ്പത്തികസ്രോതസ് അന്വേഷിക്കുമെന്ന് പൊലീസ്
മാർട്ടിൻ ജോസഫിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറഞ്ഞു. ജില്ലയിലെ വീടുകളിൽ ഇത്തരത്തിൽ പീഡനങ്ങൾ നടക്കുന്നുണ്ടോ എന്നു റസിഡന്റ്‌സ് അസോസിയേഷന്റെ സഹായത്തോടെ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചി: ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിൻ ജോസഫിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറഞ്ഞു. ജില്ലയിലെ വീടുകളിൽ ഇത്തരത്തിൽ പീഡനങ്ങൾ നടക്കുന്നുണ്ടോ എന്നു റസിഡന്റ്‌സ് അസോസിയേഷന്റെ സഹായത്തോടെ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുവതിക്ക് ക്രൂര പീഡനം ഏറ്റെന്നു മനസിലായത് ചാനലുകളിൽ വാർത്ത വന്നതിന് ശേഷം മാത്രമാണ്. അതുകൊണ്ടാണ് പ്രതിയെ പിടികൂടാൻ വൈകിയത്. എങ്കിലും കേസ് എടുത്ത ഉടനെ പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. പരാതി ലഭിച്ചിട്ടും നടപടി എടുക്കാൻ വൈകിയോ എന്ന കാര്യം പരിശോധിക്കും. പ്രതിയെ ഭയന്ന് യുവതി പരാതി നൽകാൻ ആദ്യം വിസമ്മതിച്ചു. പ്രതിയുടെ ജീവിത സാഹചര്യം സംശയകരമാണ്. യുവതിയുടെ കയ്യിൽ നിന്നും പ്രതി അഞ്ചു ലക്ഷം രൂപയും വാങ്ങിയിട്ടുണ്ട്.
പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച മൂന്നു പേർ കൂടി പിടിയിലായിട്ടുണ്ട്. സുഹൃത്തുക്കളായ ധനേഷ്, ശ്രീരാഗ്, ജോണ്‍ ജോയ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ രക്ഷപെടാൻ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ കഞ്ചാവ് കേസും നിലവിലുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ രാത്രിയാണ് തൃശ്ശൂർ അയ്യൻകുന്നിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്. രാത്രിയോടെ കൊച്ചിയിലെത്തിച്ച മാർട്ടിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. കൊച്ചിയിലെ മറ്റൊരു യുവതികൂടി മാർട്ടിനെതിരെ പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് 22 ദിവസം ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്ന് കാട്ടി പരാതി നൽകിയത്. മാർട്ടിന്‍റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കണ്ണൂർ സ്വദേശിനിയായ യുവതിക്ക് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്‍റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.
കഴിഞ്ഞ മാർച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാർട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുന്നത്. എന്നാൽ അന്ന് മുതൽ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. ഒടുവിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona