പെൻഡ്രൈവുകൾ നശിപ്പിച്ച സംഭവം; മോൻസൻ മാവുങ്കലിന്റെ മാനേജരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ തന്റെ കൈവശമുള്ള പെൻഡ്രൈവുകൾ നശിപ്പിക്കാൻ ജിഷ്ണുവിനെ ആയിരുന്നു ചുമതലപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഘട്ടത്തിലാണ് പെൻഡ്രൈവ് നശിപ്പിക്കണമെന്ന് ജിഷ്ണുവിനോട് മോൻസൻ ആവശ്യപ്പെട്ടത്
കൊച്ചി: മോൻസൻ മാവുങ്കലിന്‍റെ (Monson Mavunkal) പുരാവസ്തു തട്ടിപ്പുകേസിൽ മാനേജർ ജിഷ്ണുവിനെ (Jishnu) ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് (CrimeBranch) ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആണ് ജിഷ്ണുവിന് നിർദ്ദേശം നൽകിയിട്ടുള്ളത്. തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ തന്റെ കൈവശമുള്ള പെൻഡ്രൈവുകൾ നശിപ്പിക്കാൻ ജിഷ്ണുവിനെ ആയിരുന്നു ചുമതലപ്പെടുത്തിയത്.
കോടതിയിൽ ഹാജരാക്കിയ ഘട്ടത്തിലാണ് പെൻഡ്രൈവ് നശിപ്പിക്കണമെന്ന് ജിഷ്ണുവിനോട് മോൻസൻ ആവശ്യപ്പെട്ടത്. സുപ്രധാന തെളിവുകൾ നശിപ്പിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യൽ. പോക്സോ കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും ജിഷ്ണു അന്വേഷണം നേരിടുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ മോൻസൊന്റെ സഹായി ജോഷിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മോൻസന്റെ അറസ്റ്റിനായി ഉടൻ കോടതിയിൽ അപേക്ഷ നൽകാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, മോൻസൻ മാവുങ്കലിന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥികളുമുണ്ടെന്ന സംശയം ഉയർന്നിട്ടുണ്ട്. എട്ടടി നീളമുള്ള എല്ലുകളാണ് വനംവകുപ്പ് കണ്ടെടുത്തത്. വാഴക്കാലയിലെ മോൻസൻ്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അസ്ഥികള്‍ കണ്ടെടുത്തത്. കലൂരിലെ മോന്‍സന്‍റെ വീട് പരിശോധിക്കുന്നതിന് തൊട്ടുമുമ്പാണ് ഇവ സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റിയത്.
Read Also: മോൻസന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥികളും; പോക്സോ കേസിൽ മോന്‍സന്‍റെ പേഴ്സണൽ ക്യാമറമാനും അറസ്റ്റില്‍