'ക്രൈസ്തവർക്കെതിരായ പീഡനങ്ങളിൽ ഇന്ത്യ 11-ാം സ്ഥാനത്ത്'; ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ ദീപിക പത്രം
ക്രൈസ്തവർക്കെതിരായ പീഡനങ്ങളിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്തെന്നാണ് 'ദീപിക'യിലെ വിമർശനം.
കോട്ടയം : ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി സിറോ മലബാർ സഭ മുഖപത്രം 'ദീപിക'. ക്രൈസ്തവർക്കെതിരായ പീഡനങ്ങളിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്തെന്നാണ് 'ദീപിക'യിലെ വിമർശനം. 2022 ജനുവരി മുതൽ ജൂലൈ വരെ ക്രൈസ്തവർക്ക് നേരെ ഇന്ത്യയിലുണ്ടായത് 302 അക്രമങ്ങളാണ്. എന്നാൽ ഈ അക്രമങ്ങളെ നിസ്സാരവൽക്കരിക്കുന്ന സമീപനമാണ് സർക്കാർ കോടതിയിൽ സ്വീകരിക്കുന്നത്. സമുദായം കൂടുതൽ ആക്രമിക്കപ്പെടുന്നത് യുപിയിലാണെന്നും ഇവിടെ ഉൾപ്പെടെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും അക്രമം നടത്തുന്ന സംഘപരിവാർ സംഘടനകൾക്കൊപ്പമാണെന്നും ദീപികയിലെ ലേഖനത്തിൽ വിമർശിക്കുന്നു. രാജ്യ പുരോഗതിക്ക് വലിയ സംഭാവന നൽകിയിട്ടും മതപരിവർത്തകർ എന്ന പട്ടം ചാർത്തുകയാണെന്നും 'ക്രൈസ്തവ പീഡനം: മുഖംമൂടിയഴിക്കുന്ന കണക്കുകൾ' എന്ന പേരിലുള്ള മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.