12 മണിക്കൂറിലധികം വൈകി വിമാനം; കാരണം തിരക്കിയപ്പോള്‍ മോശം പെരുമാറ്റം; പരാതിയുമായി യാത്രക്കാര്‍
182 ഓളം യാത്രക്കാർ സഞ്ചരിച്ച വിമാനമെത്തേണ്ടത് പുലർച്ചെ അഞ്ചിനായിരുന്നു. പുറപ്പെടാൻ 12 മണിക്കൂറിലധികം വൈകിയ വിമാനം എത്തിയത് വൈകിട്ട് അഞ്ചരയ്ക്കാണ്.
കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാന അധികൃതർക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം. ദോഹയിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം 12 മണിക്കൂറിലധികം വൈകിയതാണ് പ്രതിഷേധത്തിനിടയാക്കിയത് ജീവനക്കാർ വളരെ മോശമായി പെരുമാറിയെന്നും യാത്രക്കാർ ആരോപിച്ചു.
182 ഓളം യാത്രക്കാർ സഞ്ചരിച്ച വിമാനമെത്തേണ്ടത് പുലർച്ചെ അഞ്ചിനായിരുന്നു. പുറപ്പെടാൻ 12 മണിക്കൂറിലധികം വൈകിയ വിമാനം എത്തിയത് വൈകിട്ട് അഞ്ചരയ്ക്കാണ്. നടപടിയില്‍ വിമാനത്തിൽ നിന്നും ഇറങ്ങാതെ അരമണിക്കൂറോളം യാത്രക്കാരുടെ പ്രതിഷേധം.
എട്ട് മണിക്കൂറിലധികം വൈകിയാൽ യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും വിമാനക്കമ്പനി സൗജന്യമായി നൽകണമെന്നാണ് ചട്ടം. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.വിമാനം വൈകിയതിന് കാരണം തിരക്കിയതോടെ ദോഹയിലെ ഇൻഡിഗോ ജീവനക്കാർ വളരെ മോശമായി പെരുമാറിയെന്നും യാത്രക്കാർ ആരോപിക്കുന്നു.
അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലെത്തേണ്ടവർ വിമാനം വൈകിയത് നിമിത്തം ഏറെ ദുരിതമാണ് നേരിടേണ്ടി വന്നത്. പ്രതിഷേധം കനത്തതോടെ കണ്ണൂരിലെ ഇൻഡിഗോ മാനേജർ എത്തിയെങ്കിലും കൃത്യമായ ഒരു വിശദീകരണവും നൽകിയില്ലെന്നും യാത്രക്കാർ പറയുന്നു.