നിയമസഭാ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെപ്പോലെ മൂന്ന് സീറ്റുകൾ വേണമെന്ന് ഐഎൻഎൽ എൽഡിഎഫിൽ ആവശ്യപ്പെടും. മുൻ മന്ത്രി അഹമ്മദ് ദേവർകോവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോട്, കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന് സീറ്റുകളിലാണ് ഐഎൻഎൽ 2021 ൽ മത്സരിച്ചത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ മൂന്ന് സീറ്റ് വേണമെന്ന് ഐൻഎൽ. മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുമ്പോഴാണ് മുന്നണിയിൽ ഇക്കാര്യം ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ തവണത്തെ സ്ഥിതിയിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും മൂന്ന് മണ്ഡലങ്ങളിൽ ഐഎൻഎൽ പ്രവർത്തനം തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. പിളർന്നു പോയവർക്ക് സ്വാധീനമില്ലെന്ന് പറഞ്ഞ അദ്ദേഹം പുറത്താക്കപ്പെട്ടവർക്ക് വേണമെങ്കിൽ തിരിച്ചു വരാമെന്നും വ്യക്തമാക്കി.
ഇടതു മുന്നണിയിൽ കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും മൂന്നു സീറ്റ് വേണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് കൂടിയായ മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 2021 ൽ അനുവദിച്ച സീറ്റുകളിൽ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിൽ ഇല്ല. വഹാബ് വിഭാഗത്തിന്റെ നാഷണൽ ലീഗ് അവകാശവാദം ഉന്നയിക്കുന്നത് ഗൗരവത്തിൽ എടുക്കേണ്ട. പുറത്താക്കപ്പെട്ടവർക്ക് വേണമെങ്കിൽ തിരിച്ചു വരാമായിരുന്നു.
ഭിന്നിച്ച് രണ്ട് പാർട്ടികളായി നിൽക്കുന്ന ഐഎൻഎല്ലിനോടും നാഷണൽ ലീഗിനോടും എൽഡിഎഫ് ലയിക്കാൻ ആവശ്യപ്പെട്ടിരുന്നു. പരസ്പരം ലയിച്ച് ഒറ്റ പാർട്ടിയായാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇതുണ്ടായില്ല. കോഴിക്കോട് സൗത്ത് സീറ്റിൽ അഹമ്മദ് ദേവർകോവിലും വള്ളിക്കുന്നിൽ എപി അബ്‌ദുൾ വഹാബും കാസർകോട് എ ലത്തീഫും മത്സരിച്ചു. ഇതിൽ അഹമ്മദ് ദേവർകോവിൽ മാത്രമാണ് ജയിച്ചത്. അദ്ദേഹം രണ്ടാം പിണറായി സർക്കാരിൽ ആദ്യത്തെ രണ്ടര വർഷം മന്ത്രിയുമായി. തുറമുഖ വകുപ്പ് കൈകാര്യം ചെയ്തു. പിന്നീട് പിളർന്ന ഇരു പാർട്ടികളും ലയിക്കാത്ത സാഹചര്യത്തിൽ കാസർകോട് മണ്ഡലത്തിൽ ഐഎൻഎൽ മത്സരിക്കുന്ന സീറ്റിൽ സിപിഎം മത്സരിക്കാനുള്ള സാധ്യതയുണ്ട്.


